മൊഴിയില്‍ വൈരുധ്യം വണ്ടൂര്‍: സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ പാതയോരത്തെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത് ഭീതി പരത്തി. തിങ്കളാഴ്ച രാവിലെ പത്തോടെ പാലാമഠം, കോലോംപാടം റോഡിനരികിലുള്ള കുറ്റിക്കാട്ടിനുള്ളിലാണ് മുഖത്ത് ഷാളിട്ട നിലയില്‍ പുല്ലില്‍ കിടന്ന കുട്ടിയെ തോട്ടത്തില്‍ ജോലിക്കായി പോവുകയായിരുന്ന തൊഴിലാളികൾ കണ്ടത്. ബാഗും പുസ്തകവുമെല്ലാം സമീപത്ത് ചിതറിക്കിടന്നിരുന്നു. യൂനിഫോമിന് മുകളിലിടുന്ന കോട്ട് തൊട്ടടുത്ത് കണ്ടെത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചു. സ്‌കൂളിലേക്ക് പോകുംവഴി ഒരാള്‍ ബലമായി തന്നെ പിടിച്ച് കാട്ടില്‍ കൊണ്ടുപോവുകയായിരുന്നെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. ഇതോടെ സി.ഐ എ.ജെ. ജോണ്‍സണ്‍, എസ്.ഐ പി. ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡൻറ് റോഷ്‌നിബാബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും നാട്ടുകാരും സ്ഥലത്ത് വ്യാപക തിരച്ചില്‍ നടത്തി. മൊഴിയെടുക്കുന്നതിനിടെ പരസ്പര വിരുദ്ധ കാര്യങ്ങൾ പറഞ്ഞതോടെയാണ് കുട്ടി തെറ്റിദ്ധരിപ്പിക്കുകയാണെന്ന സംശയമായത്. അന്വേഷണം ശക്തമാക്കിയതായി സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.