എടപ്പാള്‍: ജനരക്ഷായാത്രയുടെ ഭാഗമായെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന് വീട്ടില്‍ വിരുന്നൊരുക്കിയ കോണ്‍ഗ്രസ് അനുഭാവിയും മുന്‍ മാളികപ്പുറം മേല്‍ശാന്തിയുമായ പി.എം. മനോജ് എമ്പ്രാന്തിരിയെ ഇനി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് എടപ്പാള്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് സി. രവീന്ദ്രന്‍ അറിയിച്ചു. മണ്ഡലം കമ്മിറ്റിയുടെ തീരുമാനത്തെ ഡി.സി.സി അംഗീകരിച്ചതായി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശും അറിയിച്ചു. യു.ഡി.എഫ് ഭരിക്കുന്ന എടപ്പാള്‍ സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സ്ഥാനം മനോജ് എമ്പ്രാന്തിരി രാജിവെച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല ഭാരവാഹിയായിരുന്ന ഇദ്ദേഹം രണ്ട് തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്. മാളികപ്പുറം മേല്‍ശാന്തിയായതിന് ശേഷം പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമല്ലായിരുന്നു. ഇപ്പോള്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഇതേ ക്ഷേത്രത്തില്‍ മുമ്പ് മേല്‍ശാന്തിയായിരുന്നപ്പോൾ സംഘ്പരിവാറും മനോജും ഏറ്റുമുട്ടലിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.