താനൂർ: സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച എഫ്.സി.ഐ മുദ്രയുള്ള അരിയും ഗോതമ്പും നാട്ടുകാരുടെ സഹായത്തോടെ സിവിൽ സെപ്ലെസ് ഉദ്യോഗസ്ഥർ പിടികൂടി. താനാളൂർ പകരയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ 11/എ.ബി 9711 നമ്പർ ലോറി ഇന്ധനം കഴിഞ്ഞതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടതായിരുന്നു. റേഷനരിയാണെന്ന് കണ്ടതോടെ നാട്ടുകാർ ഡ്രൈവറോട് ചോദിച്ചപ്പോൾ ഇയാൾ മുങ്ങി. സംശയം തോന്നി ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലെത്തിയ സംഘം പരിശോധന നടത്തിയതോടെയാണ് ലോറിയിൽ തെലങ്കാന സിവിൽ സപ്ലൈസ് കോർപറേഷെൻറ അരിയും ഗോതമ്പുമാണെന്ന് കണ്ടെത്തിയത്. വാഹനവും റേഷൻ സാധനങ്ങളും കസ്റ്റഡിയിലെടുത്തു. അരിയും ഗോതമ്പും സിവിൽ സപ്ലൈസിന് കീഴിലെ ഗോഡൗണിലേക്കും വാഹനം താനൂർ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. അവശ്യസാധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ഫൈസൽ പറവത്ത് പറഞ്ഞു. വയനാട് നീലഗിരി ട്രേഡിങ് കമ്പനിയുടെ പേരിലുള്ള ഒരു ബില്ലും വാഹനത്തിൽ നിന്ന് ലഭിച്ചു. കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. പരിശോധന സംഘത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരായ റിയാസ്, മനോജ്കുമാർ, വിനോദ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.