വേങ്ങര-കുന്നുംപുറം റോഡ് ചളിക്കുളം; നാട്ടുകാർ വാഴയും തെങ്ങും നട്ടു ജലനിധി പദ്ധതിക്കായി പൊളിച്ച റോഡ് ചളിക്കുളം; നാട്ടുകാർ വാഴയും തെങ്ങും നട്ടു വേങ്ങര-കുന്നുംപുറം റോഡാണ് പ്രവൃത്തി കഴിഞ്ഞ് മാസങ്ങളായിട്ടും നന്നാക്കാത്തത് വേങ്ങര: പൈപ്പ്ലൈൻ സ്ഥാപിക്കാൻ പകുതിയോളം വെട്ടിക്കീറിയ റോഡ് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയാവാത്തതിനാൽ ചളിക്കുളമായി. യാത്ര ദുഷ്കരമായതോടെ നാട്ടുകാർ വാഴയും തെങ്ങും നട്ട് പ്രതിഷേധിച്ചു. വേങ്ങര-കുന്നുംപുറം റോഡിൽ മിനി ജലശുദ്ധീകരണ ടാങ്കിന് മുന്നിലാണ് റോഡ് വെട്ടിപ്പൊളിച്ചത്. ജലനിധി കുടിവെള്ള പദ്ധതിക്ക് കടലുണ്ടിപ്പുഴയിലെ കല്ലക്കയത്തുനിന്ന് പമ്പ് ചെയ്യുന്ന വെള്ളം മിനിയിലെ ശുദ്ധീകരണ ടാങ്കിൽ എത്തിക്കുന്ന പൈപ്പുകൾ സ്ഥാപിക്കാനാണ് റോഡ് പൊളിച്ചത്. പ്രവൃത്തി കഴിഞ്ഞയുടൻ റോഡ് നന്നാക്കിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരിതമാണ് അധികൃതരുടെ അനാസ്ഥ കാരണം നാട്ടുകാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ബി.എം.ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച റോഡാണ് ഇൗ രീതിയിലാക്കിയത്. കുടിവെള്ള പദ്ധതിക്കായതിനാലാണ് ജനങ്ങൾ ഈ ബുദ്ധിമുട്ട് വകവെക്കാതിരുന്നത്. ഉടൻ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ. അതേസമയം, വാട്ടർ അതോറിറ്റിയുടെ വർക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് റോഡ് പുനർനിർമാണം വൈകാൻ കാരണമെന്നും സർക്കാറിൽനിന്ന് ഭരണാനുമതി കിട്ടിയാലുടൻ പ്രവൃത്തി തുടങ്ങാൻ കഴിയുമെന്നും പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു. എന്നാൽ, മഴക്കാലമായതിനാൽ റോഡിെൻറ ദുരവസ്ഥ മാസങ്ങളോളം തുടരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. CAPTION വേങ്ങര-കുന്നുംപുറം റോഡിലെ മിനി ജലശുദ്ധീകരണ സംഭരണിക്കു മുന്നിലെ റോഡിൽ നാട്ടുകാർ വാഴയും തെങ്ങും നട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.