നിലമ്പൂര്‍: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ഷെഡില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ എരണിയില്‍ പ്ളാക്കോട് രാജ്കുമാര്‍ എന്ന കണ്ണന്‍ (33), കോയമ്പത്തൂര്‍ പോത്തനൂര്‍ ചെട്ടിപ്പാളയം കലൈഞ്ചര്‍ നഗറിലെ സുരേന്ദ്രന്‍ (25) എന്നിവരെയാണ് നിലമ്പൂര്‍ സി.ഐ കെ.എം. ദേവസ്യയും സംഘവും അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ മഞ്ഞത്തൊടിക നസറത്തുല്ല (34) എന്ന ചെറിയാപ്പുവിനോടുള്ള മുന്‍ വൈരാഗ്യമാണ് കാരണം. പൊലീസ് പറയുന്നതിങ്ങനെ: പ്രതികളും കൊല്ലപ്പെട്ട നസറത്തുല്ലയും സുഹൃത്തുക്കളായിരുന്നു. ഒരുമാസം മുമ്പ് ഒന്നാംപ്രതി രാജ്കുമാറും നസറത്തുല്ലയും തമ്മില്‍ അടിപിടിയുണ്ടായി. രണ്ടാംപ്രതി സുരേന്ദ്രനെ കൊലപാതകം നടക്കുന്നതിന് തലേന്ന് കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നസറത്തുല്ല അറിയിച്ചിട്ടാണ് കസ്റ്റഡിയിലെടുത്തതെന്ന സംശയത്തിലായിരുന്നു സുരേന്ദ്രന്‍. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നസറത്തുല്ല സുഹൃത്ത് ലോറന്‍സിനൊപ്പം ടൗണിലെ ബിവറേജ് ഒൗട്ട്ലെറ്റിന് സമീപത്തെ വ്യാപാരസ്ഥാപനത്തിനുള്ളിലെ ഷെഡില്‍ കിടന്നുറങ്ങി. പ്രതികള്‍ രണ്ടുപേരും രാത്രി 11ഓടെ ഷെഡിലത്തെി. മദ്യപിച്ച് കിടന്നിരുന്ന ലോറന്‍സിനെ സമീപത്തെ ബസ് വെയ്റ്റിങ് ഷെഡില്‍ കൊണ്ട് കിടത്തി. തുടര്‍ന്ന്, നസറത്തുല്ലയുടെ തലയില്‍ ഹോളോബ്രിക്സ് കട്ടയിട്ട് കൊല്ലുകയായിരുന്നു. രാജ്കുമാര്‍ മറ്റൊരു സുഹൃത്തിനോട് ഈ വിവരം പറഞ്ഞിരുന്നു. രാജ്കുമാര്‍ ഭാര്യയെ കൊന്നകേസില്‍ പ്രതിയാണ്. രണ്ടാംപ്രതി സുരേന്ദ്രന്‍ രാമനാഥ്പുരം, കുനിയംപത്തൂര്‍ സ്റ്റേഷനുകളില്‍ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസില്‍ പിടികിട്ടാപ്പുള്ളിയാണ്. കഞ്ചാവ് വില്‍പനക്കേസിലും പ്രതിയാണ്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹനചന്ദ്രന്‍, നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എസ്.ഐ പ്രദീപ്കുമാര്‍, നിലമ്പൂര്‍ എസ്.ഐ മനോജ് പറയട്ട, എടക്കര എസ്.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.