മലപ്പുറം: സ്പെഷലിസ്റ്റ് അധ്യാപക നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിനെ ചൊല്ലി ആക്ഷേപം. റാങ്ക് ലിസ്റ്റ് തയാറാക്കിയതില്‍ അഴിമതിയും സ്വജനപക്ഷപാതിത്തവുമുണ്ടെന്നാണ് ഒരുസംഘം ഉദ്യോഗാര്‍ഥികളുടെ പരാതി. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമനത്തിന് മുന്‍ഗണന നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കായികാധ്യാപക നിയമനത്തില്‍ കെ.ടെറ്റും ദേശീയ ചാമ്പ്യന്‍ഷിപ് സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിട്ടും മൂന്ന് പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും റാങ്ക് ലിസ്റ്റില്‍ ഇടം കിട്ടാത്ത ഉദ്യോഗാര്‍ഥികളുണ്ട്. എംപ്ളോയ്മെന്‍റില്‍ രജിസ്റ്റര്‍ ചെയ്യാത്ത, കായിക മേഖലയില്‍ മികവുകളൊന്നുമില്ലാത്ത ഉദ്യോഗാര്‍ഥികള്‍ വരെ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സര്‍വശിക്ഷ അഭിയാന്‍ പദ്ധതി പ്രകാരം സംസ്ഥാനത്തെ സര്‍ക്കാര്‍ യു.പി സ്കൂളുകളില്‍ കല, കായിക, പ്രവൃത്തി പരിചയ അധ്യാപനത്തിനാണ് 2514 സ്പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. മലപ്പുറം ജില്ലയില്‍ 435 തസ്തികകളിലേക്കാണ് നിയമനം. അപേക്ഷ ക്ഷണിച്ച് അഭിമുഖത്തിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കിയ റാങ്ക് ലിസ്റ്റ് കഴിഞ്ഞദിവസം എസ്.എസ്.എ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.