കോഴിക്കോട്: കേരളത്തിലെ ആദ്യ സൈക്കിൾ ട്രാക്ക് കോഴിക്കോട് കടപ്പുറത്ത് തിങ്കളാഴ്ച തുറക്കും. രാവിലെ 8.30ന് കോതി അേപ്രാച്ച് റോഡിൽ എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നവീകരിച്ച സൗത്ത് ബീച്ചിന് തെക്ക് കോതി തീരദേശ പാതക്ക് സമാന്തരമായാണ് ട്രാക്ക്. കടലിന് അഭിമുഖമായി പരന്നുകിടക്കുന്ന തീരദേശ പാതയിൽ സന്ദർശകരുടെ തിരക്ക് ഇതോടെ വർധിക്കും. സൈക്കിൾ ട്രാക്കും അതിനോട് ചേർന്ന് ഇരിപ്പിടങ്ങളും നടപ്പാതകളും ദീപങ്ങളും തുറക്കുന്നതോടെ കോഴിക്കോട് കടപ്പുറത്തെ പ്രധാന ആകർഷകങ്ങളിലേക്ക് തീരദേശ റോഡും മാറും.
എം.കെ. മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ ഉപയോഗിച്ചാണ് ട്രാക്ക് പണിതത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല. കടപ്പുറത്ത് ചെറിയ കൂട്ടായ്മകളും മെഹ്ഫിലും മറ്റും സംഘടിപ്പിക്കാനുള്ള ഇടവും ഉണ്ട്. രണ്ട് സൈക്കിളുകൾക്ക് എതിർ ദിശകളിൽ ഒരേസമയം കടന്നുപോകാനാവും വിധമാണ് നിർമാണം. സൈക്കിൾ തിരിക്കാനായി റൗണ്ടുകളും ട്രാക്കിൽ വിവിധയിടങ്ങളിൽ പണിതിട്ടുണ്ട്. 630 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമാണ് സൈക്കിൾ ട്രാക്കിനുള്ളത്. കോതി എം.കെ. റോഡ് ക്രോസ് മുതൽ പള്ളിക്കണ്ടി വരെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. പ്രഭാത-സായ്ഹാന നടത്തക്കാർക്കായി ട്രാക്കിന് ഇരുവശവും പ്രത്യേക പാതയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് ട്രാക്കുകൾ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.