കോഴിക്കോട്: പെരുന്നാള്‍ ആഘോഷത്തിന് കുരുതിവെച്ച പണം ആതുരസേവനത്തിനായി നല്‍കി കൊടിയത്തൂര്‍ കൊളായില്‍ കുടുംബം. പെരുന്നാള്‍ ആഘോഷത്തിനായി കുടുംബത്തിലെ അംഗങ്ങള്‍ കരുതിവെച്ച 1,06000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കൊളായില്‍ പി.പി. അഹമ്മദ് കുട്ടി ഹാജിയുടെയും എ.എം. കദീശുമ്മയുടെയും സന്തതി പരമ്പരയില്‍പെട്ട കുട്ടികളും മുതിര്‍ന്നവര്‍ അടക്കമുള്ളവരും പുതുവസ്ത്രത്തിനും മറ്റു പെരുന്നാള്‍ ആഘോഷത്തിനുമായി കരുതിവെച്ച തുകയാണ് കൈമാറിയത്. കഴിഞ്ഞ പ്രളയകാലത്ത് കൊളായില്‍ കുടുംബം ദുരിതാശ്വാസ നിധിയിലേക്ക് 1,36000 രൂപ നല്‍കിയിരുന്നു. ജില്ല കലക്ടര്‍ സാംബശിവ റാവു തുക ഏറ്റുവാങ്ങി. നാസര്‍ കൊളായി, സലിം കൊളായി, എം.ഇ. ഫസല്‍, ഇര്‍ഷാദ് കൊളായി എന്നിവര്‍ സംബന്ധിച്ചു. ചിത്രം ലേലത്തിൽ വിറ്റ് തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി രണ്ടാം ക്ലാസുകാരി കോഴിക്കോട്: ശിവകാമി എന്ന രണ്ടാം ക്ലാസുകാരി ഏറെ ആവേശത്തോടെയാണ് പി.ടി.എ. റഹീം എം.എൽ.എയുടെ അടുത്തെത്തിയത്. താന്‍ വരച്ച ചിത്രം ഓണ്‍ലൈന്‍ ലേലത്തിന് വെച്ചപ്പോള്‍ കിട്ടിയ 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ആവശ്യം. രക്ഷിതാക്കളും ശിവകാമിക്കൊപ്പമുണ്ടായിരുന്നു. 23×17 ഇഞ്ച് വലുപ്പത്തില്‍ കാന്‍വാസില്‍ അക്രിലിക് പെയിൻറ് ഉപയോഗിച്ചാണ് ആമിയെന്ന് വിളിപ്പേരുള്ള ശിവകാമി ചിത്രം വരച്ചത്. മുക്കത്തുള്ള ആളാണ് ചിത്രം ലേലത്തിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.