edit new

കുട്ടികളുടെ ഭാവി തുലക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം രാജ്യത്തെ രഹസ്യങ്ങളെല്ലാം ചോർന്നുകൊണ്ടിരിക്കുകയാണെന്ന വാർത്ത പുറത്തുവന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് സ​െൻറർ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷ​െൻറ (സി.ബി.എസ്.ഇ) പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചോദ്യക്കടലാസുകൾ ചോർന്നതിനെ തുടർന്ന് രണ്ടു വിഷയങ്ങൾക്ക് പുന$പരീക്ഷ നടത്താൻ കേന്ദ്രസർക്കാറിന് തീരുമാനമെടുക്കേണ്ടിവന്നിരിക്കുന്നത്. പത്താം ക്ലാസിലെ കണക്കുപരീക്ഷയും പ്ലസ് ടുവി​െൻറ ഇക്കണോമിക്സ് പരീക്ഷയും വിദ്യാർഥികൾ വീണ്ടും എഴുതിയെടുക്കണം. 28 ലക്ഷം കുട്ടികളെയാണ് ഇതുവഴി പരീക്ഷയുടെ പിരിമുറുക്കത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നത്. ഇക്കണോമിക്സ് ചോദ്യക്കടലാസ് ചോർന്നുവെന്ന അഭ്യൂഹങ്ങൾ പരന്നപ്പോൾ സി.ബി.എസ്.ഇ അധികൃതർ ആദ്യമത് നിഷേധിക്കുകയാണുണ്ടായത്. മറ്റു ചില പരീക്ഷകളുടെ ചോദ്യക്കടലാസും ചോർന്നിട്ടുണ്ട് എന്ന സംശയം പ്രചരിക്കുന്നുണ്ട്. ബോർഡി​െൻറ വിശ്വാസ്യതയും കുട്ടികളുടെ നന്മയും കരുതിയാണ് പുന$പരീക്ഷ നടത്തുന്നതെന്ന മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ ഭാഷ്യം ഗുരുതരമായ പാളിച്ച മറച്ചുപിടിക്കാനുള്ള വിഫലശ്രമമായേ കാണേണ്ടതുള്ളൂ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെട്ടുവെന്നും ത​െൻറ അതൃപ്തി രേഖപ്പെടുത്തിയെന്നുമൊക്കെയുള്ള വർത്തമാനത്തിന് രാഷ്ട്രീയഗിമ്മിക്കുകളുടെ വിലയേ കൽപിക്കേണ്ടതുള്ളൂ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് കേന്ദ്രസർക്കാറി​െൻറ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ ബോർഡിൽ സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടക്കാർ എന്ന ഖ്യാതിയിൽ വിദ്യാലയങ്ങൾ നടത്തുന്നതിൽ കർശന വ്യവസ്ഥകൾ വെക്കുകയും കാര്യക്ഷമമായ പരീക്ഷസമ്പ്രദായങ്ങളാണ് തങ്ങളുടേതെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യാറുള്ള സി.ബി.എസ്.ഇക്ക് എതിരെ ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ അതീവ ഗുരുതരമാണ്. ഇതുവരെ നടത്തിയ പരീക്ഷകളുടെ വിശ്വാസ്യതപോലും ചോദ്യംചെയ്യപ്പെട്ടേക്കാം. കുട്ടികൾ വീണ്ടും എഴുതേണ്ടിവരുന്ന രണ്ടു പരീക്ഷകളുടെയും ചോദ്യക്കടലാസുകൾ പരീക്ഷയുടെ തലേന്നാളാണെത്ര പലർക്കും ചോർന്നുകിട്ടിയത്. ചോദ്യക്കടലാസി​െൻറ കൈയെഴുത്തു പ്രതിയാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചതെന്ന് പൊലീസി​െൻറ പ്രാഥമിക അന്വേഷണത്തിൽനിന്ന് മനസ്സിലായിട്ടുണ്ട്. ഉത്തരേന്ത്യയിലെ സ​െൻററുകളിൽ ഒന്നാവണം ചോർച്ചയുടെ ഉറവിടമെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം. ചോർച്ചയുടെ മുഖ്യസൂത്രധാരനെന്നു കരുതുന്നയാളെ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാട്സ്ആപ് സന്ദേശങ്ങൾ സഞ്ചരിച്ച വഴികൾ തേടി നിരവധി പേരെ ചോദ്യംചെയ്തുവരുന്നു. യഥാർഥ പ്രതിയെ കണ്ടെത്താൻ സാധിച്ചാൽതന്നെ, സി.ബി.എസ്.ഇ പരീക്ഷകളുടെ വിശ്വാസ്യത അത് വീണ്ടെടുക്കാൻ പോകുന്നില്ല. പരീക്ഷയുടെ പാവനതയെക്കുറിച്ചൊക്കെ വലിയ വായിൽ തട്ടിവിടുന്ന അധികൃതരാണ് ഈ സംഭവത്തിലെ യഥാർഥ പ്രതികൾ. കാലഹരണപ്പെട്ട സംവിധാനത്തിലൂടെ വിവരസാങ്കേതിക വിദ്യ വികസിച്ച ഈ കാലഘട്ടത്തിലും പരീക്ഷയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നതിലെ പോഴത്തത്തിൽനിന്ന് തുടങ്ങുന്നു പാളിച്ചകൾ. പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഉദ്യോഗസ്ഥരും അധ്യാപകരുമൊക്കെ ജീവിക്കുന്ന ഒരു സമൂഹത്തിൽ പരീക്ഷക്കടലാസി​െൻറ രഹസ്യസ്വഭാവം എളുപ്പത്തിൽ കാത്തുസൂക്ഷിക്കാമെന്ന് കരുതുന്നത് മണ്ടത്തമാണ്. സിവിൽ സർവിസ് പരീക്ഷ ചോദ്യപേപ്പർപോലും ചോർന്ന പാരമ്പര്യമുണ്ട് നമ്മുടെ നാട്ടിന്. പരീക്ഷയുടെ ആധികാരികതയും വിശ്വാസ്യതയും ചോരുന്നതിനപ്പുറം, വിദ്യാർഥികളെ സമ്മർദത്തിലാക്കുന്ന ഇത്തരം അനുഭവങ്ങൾ, രാജ്യത്തി​െൻറ വ്യവസ്ഥിതിയിൽ വരുംതലമുറ അർപ്പിച്ച പ്രതീക്ഷയാണ് തകർക്കുന്നത്. തങ്ങളെ സ്വൈരമായി ജീവിക്കാൻ സമൂഹം അനുവദിക്കുന്നില്ല എന്ന ചിന്ത എന്തുമാത്രം അരാജകത്വം അവരുടെ മനോഘടനയിൽ വളർത്തിക്കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവർ ആലോചിച്ചിട്ടുണ്ടോ? അമേരിക്കയിൽ തോക്കി​െൻറയും അക്രമത്തി​െൻറയും സംസ്കാരമാണ് പുതുതലമുറയെ നൈരാശ്യത്തിലേക്ക് വലിച്ചെറിയുന്നതെങ്കിൽ ഇന്ത്യൻ സാഹചര്യത്തിൽ അഴിമതിയും ഇപ്പോൾ സംഭവിച്ചതുപോലുള്ള തട്ടിപ്പുകളുമാണ് നാളത്തെ പൗരന്മാരെ ക്ഷുഭിതരും രോഷാകുലരുമാക്കാൻ പോകുന്നത്. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ വിദ്യാർഥികളിൽ വലിയൊരു വിഭാഗം സി.ബി.എസ്.ഇ പരീക്ഷ സിലബസിൽ പഠിക്കുന്നവരാണെന്നിരിക്കെ, വീണ്ടും പരീക്ഷ നേരിടേണ്ടിവരുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെ വെട്ടിലാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മക്കളുടെ പരീക്ഷ പൂർത്തിയായ ഉടൻ സ്വദേശത്തേക്ക് തിരിച്ചുപോരാൻ എക്സിറ്റടിച്ച്, വിമാന ടിക്കറ്റും കൈയിൽവെച്ച് ദിവസങ്ങൾ എണ്ണിത്തീർക്കുന്നവരുടെ കണക്കുകൂട്ടലുകളാണ് തെറ്റിച്ചിരിക്കുന്നത്. പലർക്കും യാത്ര റദ്ദാക്കേണ്ടിവരുന്ന പ്രതിസന്ധി തരണം ചെയ്യുന്നതിന് അവിടത്തെ ഇന്ത്യൻ അധികൃതർ സഹായങ്ങൾ നൽകാൻ ബാധ്യസ്ഥരാണ്. കുറ്റമറ്റ പരീക്ഷസമ്പ്രദായത്തെക്കുറിച്ച് കേന്ദ്ര സർക്കാറും സി.ബി.എസ്.ഇ അധികൃതരും തലപുകഞ്ഞാലോചിക്കാൻ തുടങ്ങിയിട്ടുണ്ടെത്ര. ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ച ചോദ്യക്കടലാസുകൾ പരീക്ഷദിനത്തിൽ പുറത്തെടുക്കുന്ന നിലവിലെ സമ്പ്രദായത്തിന് പകരം പരീക്ഷയുടെ ഒരു മണിക്കൂർ മുമ്പ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചോദ്യക്കടലാസ് അതത് സ​െൻററുകളിൽ അച്ചടിക്കുന്ന രീതിയെക്കുറിച്ച് (ഇലക്േട്രാണിക്ലി കോഡഡ് പേപ്പേഴ്സ്) ആലോചിക്കുന്നുണ്ടുപോലും. എന്ത് നൂതന പരിഷ്കാരങ്ങൾ ആവിഷ്കരിച്ചാലും ശരി അതി​െൻറയൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യമസ്തിഷ്കം സത്യസന്ധമാണെങ്കിലേ ചോർച്ചയും ചോരണവുമൊക്കെ തടയാൻ സാധിക്കൂ. ഇപ്പോഴത്തെ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുക മാത്രമല്ല, ഇവരുടെ കിരാതങ്ങൾക്ക് ഇരയായ വിദ്യാർഥികളുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുകയും വേണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.