പുലിമുട്ടുകളിൽ നാവിഗേറ്റർ ലൈറ്റുകൾ സ്ഥാപിച്ചു

രാത്രിസമയങ്ങളിൽ എത്തുന്ന മീൻപിടിത്ത ബോട്ടുകൾക്കും കപ്പലുകൾക്കും മറ്റ് ജലയാനങ്ങൾക്കും ബേപ്പൂർ ഹാർബറിലേക്കുള്ള നേരായ ദിശ മനസ്സിലാക്കുന്നതിനാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത് ബേപ്പൂർ: ബേപ്പൂരിലെയും ചാലിയത്തെയും പുലിമുട്ടുകളിൽ സോളാർ നാവിഗേറ്റർ ലൈറ്റുകൾ പ്രവർത്തിച്ചു തുടങ്ങി. ഓസ്ട്രേലിയൻ നിർമിത നാവിഗേറ്റർ ലൈറ്റുകളാണ് ഇരു പുലിമുട്ടുകളിലുമായി ഹാർബർ എൻജിനീയറിങ് വകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. തുറമുഖ വകുപ്പ് ഫണ്ടിൽനിന്നുള്ള മൂന്നുലക്ഷം രൂപ ചെലവിട്ടാണ് ദിശാസൂചിക വെള്ളം അടിയന്തരമായി സജ്ജമാക്കിയത്. രാത്രിസമയങ്ങളിൽ എത്തുന്ന മീൻപിടിത്ത ബോട്ടുകൾക്കും കപ്പലുകൾക്കും മറ്റ് ജലയാനങ്ങൾക്കും ബേപ്പൂർ ഹാർബറിലേക്കുള്ള നേരായ ദിശ മനസ്സിലാക്കുന്നതിനാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ആഴക്കടൽ മീൻപിടിത്തം കഴിഞ്ഞു ബോട്ടുകൾ മിക്കവയും രാത്രി സമയങ്ങളിലാണ് ഹാർബറിലേക്ക് തിരിച്ചു വരാറുള്ളത്. അതിരാവിലെയുള്ള വിപണനം മുന്നിൽ കണ്ടാണ് ബോട്ടുകൾ രാത്രിയോടെ ഹാർബറിൽ എത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ അഴിമുഖത്തെ വെളിച്ചമില്ലായ്മ മത്സ്യത്തൊഴിലാളികൾക്കും ചെറുവള്ളങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. കപ്പൽ ചാലിലേക്ക് രാത്രികാലങ്ങളിൽ എത്തുന്ന വലിയ ജലയാനങ്ങൾക്ക് കൃത്യമായി ബേപ്പൂർ തുറമുഖത്ത് പ്രവേശിക്കുവാനും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡും കപ്പൽ ക്യാപ്റ്റൻമാരും തുറമുഖ വകുപ്പിനെ ഇക്കാര്യം മുേമ്പ അറിയിച്ചതാണ്. രാത്രിയിലെ വെളിച്ചക്കുറവ് കാരണം അഴിമുഖത്തേക്ക് തള്ളിനീക്കുന്ന പുലിമുട്ടിലെ കല്ലുകളിൽ ഇടിച്ചു ബോട്ടുകൾക്കും ചെറുവള്ളങ്ങൾക്കും പരിക്കുകൾ സംഭവിക്കുന്നത് സാധാരണയാണ്. കൃത്യമായ ദിശ മനസ്സിലാക്കാതെ മീൻപിടിത്തം കഴിഞ്ഞുവരുന്ന ജലയാനങ്ങൾ അഴിമുഖത്തെത്തുമ്പോൾ ശക്തിയേറിയ തിരമാലകളിൽപ്പെട്ട് തകരുന്ന സംഭവങ്ങളും ഇടക്കിടെ ഉണ്ടാകാറുണ്ട്. ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷനും, ബേപ്പൂർ കടലോര ജാഗ്രത സമിതിയും ദിശാ വെളിച്ചം സ്ഥാപിക്കാൻ തുറമുഖ വകുപ്പിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. കടൽക്ഷോഭ സാധ്യതകളെക്കുറിച്ച് ഫിഷറിസ് അധികൃതരുടെ പെട്ടെന്നുള്ള മുന്നറിയിപ്പ് ലഭിച്ചാൽ ബോട്ടുകൾ കൂട്ടത്തോടെ ബേപ്പൂർ ഹാർബറിലേക്ക് അർധരാത്രിയിൽ പ്രവേശിക്കുന്നതിനായി അഴിമുഖത്ത് എത്തിയാൽ ദിശ മനസ്സിലാക്കാൻ പ്രയാസപ്പെടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കടലോര ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ താൽക്കാലിക ലൈറ്റുകൾ സ്ഥാപിച്ചാണ് വെളിച്ച സംവിധാനം ഇവിടെ ഒരുക്കിയിരുന്നത്. അന്താരാഷ്ട്ര സമുദ്ര നിയമപ്രകാരം ഹാർബറിലേക്ക് പ്രവേശിക്കാനുള്ള തിരിച്ചറിയൽ വെളിച്ചം ഒരു ഭാഗത്ത് പച്ചയും മറുഭാഗത്ത് ചുവപ്പും ആയിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ബേപ്പൂർ പുലിമുട്ടിൽ പച്ചയും ചാലിയം പുലിമുട്ടിൽ സ്ഥാപിച്ചത് ചുവപ്പ് നിറത്തിലും കത്തുന്ന വിളക്കാണ്. കടലിൽനിന്ന് മത്സ്യത്തൊഴിലാളികൾക്ക് ഏതാണ്ട് അഞ്ച് നോട്ടിക്കൽ മൈൽ ദൂരത്തുനിന്ന് വരെ വെളിച്ചം കാണാനാകുമെന്നതാണ് ഇതി​െൻറ പ്രത്യേകത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.