ഏറ്റുമാനൂര്‍: നഗരസഭ പരിധിയില്‍ അനധികൃത ജലമൂറ്റ് വ്യാപകമാകുന്നുവെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയും കോണ്‍ഗ്രസ് നേതാവുകൂടിയായ നഗരസഭ കൗണ്‍സിലറും അനധികൃത ജലമൂറ്റ് നടത്തുന്നുവെന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫിസര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. തെള്ളകം-പേരൂര്‍ പാടശേഖരസമിതി മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
പരാതി വിശദമായ അന്വേഷണത്തിന് തഹസില്‍ദാര്‍ മുഖേന പേരൂര്‍ വില്ലേജ് ഓഫിസര്‍ക്ക് കൈമാറിയിരുന്നു. പരാതിക്കാരില്‍നിന്നും നാട്ടുകാരില്‍നിന്നും എടുത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിച്ചത്. തെള്ളകം പാടത്തിനോട് ചേര്‍ന്ന് കുഴിച്ച കിണറുകളില്‍ നിന്നുള്ള ജലമൂറ്റ് പാടത്തെ ജലനിരപ്പ് താഴാൻ കാരണമായെന്നും നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പാടശേഖരസമിതി പരാതി നല്‍കിയത്.
തെള്ളകത്ത് കുഴിച്ച കിണറ്റില്‍നിന്ന് വെള്ളം ലോറിയില്‍ വില്‍ക്കുകയാണ് കൗണ്‍സിലര്‍ ചെയ്യുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍, നഗരസഭ പരിധിയില്‍നിന്ന് ജലമെടുത്ത് വില്ക്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജലവിതരണത്തിന് ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും നഗരസഭ അധികൃതര്‍ പാടശേഖരസമിതി സെക്രട്ടറിയുടെ വിവരാവകാശ പ്രകാരമുള്ള കത്തിന് നല്കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. നടയ്ക്കല്‍ പാലത്തിന് സമീപം സ്വകാര്യ ആശുപത്രി അനധികൃതമായി കുഴിച്ച കിണറില്‍നിന്ന് വ്യാപകമായി വെള്ളം കടത്തുന്നതായി കണ്ടെത്തി.
ഭൂമിക്കടിയിലൂടെ പൈപ്പിട്ടാണ് വെള്ളം കൊണ്ടുപോകുന്നതെന്നും പാടത്തിനരികിലായിട്ടും തങ്ങള്‍ക്ക് കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത് ഈ ജലമൂറ്റ് കൊണ്ടാണെന്നും പരിസരവാസികള്‍ മൊഴി നല്കി. അമ്പനാട്ട് ഭാഗത്ത് അനധികൃതമായി കുഴിച്ച കിണര്‍ കണ്ടെത്തിയെങ്കിലും ഇവിടെനിന്ന് കുടിവെള്ളം പുറേത്തക്ക് കൊണ്ടുപോകുന്നില്ല. പാടശേഖര സമിതി പ്രസിഡൻറ് തോമസ് വര്‍ഗീസ്, സെക്രട്ടറി മോന്‍സി പെരുമാലില്‍ എന്നിവര്‍ നല്കിയ പരാതി വിശദ അന്വേഷണത്തിന് കലക്ടര്‍ക്ക് കൈമാറിയിരുന്നു. ഈ പരാതിയാണ് കോട്ടയം തഹസില്‍ദാര്‍ മുഖേന വില്ലേജ് ഓഫിസര്‍ അന്വേഷിച്ചത്. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട് അനന്തര നടപടികള്‍ക്കായി ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് തഹസീല്‍ദാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.