കോട്ടയം: റോഡ് നിർമാണത്തിന് ഷ്രെഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ചതിൽ ജില്ല സംസ്ഥാനത്ത് രണ്ടാമത്. കഴിഞ്ഞ സാമ്പത്തികവർഷം 40 ടൺ ഷ്രെഡഡ് പ്ലാസ്റ്റിക്കാണ് ജില്ലയിൽ ക്ലീൻ കേരള കമ്പനി വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കും പൊതുമരാമത്ത് വകുപ്പിനും നൽകിയത്. ഈ വർഷവും പരമാവധി പ്ലാസ്റ്റിക് റോഡ് നിർമാണത്തിന് ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജില്ലയിലെ പൊതുമരാമത്ത്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും അസി. എൻജിനീയർമാർ, ഓവർസിയർമാർ എന്നിവർക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകും. അതോടെ പ്ലാസ്റ്റിക് കൂടുതൽ കാര്യക്ഷമമായി റോഡ് നിർമാണത്തിന് ഉപയോഗിക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ജില്ലയിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ശാസ്ത്രീയ സംസ്കരണം നടത്തുന്നത് തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനിയാണ്. ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ഹരിത കർമസേന വഴി വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പരമാവധി പ്ലാസ്റ്റിക് ശേഖരിച്ച് തരംതിരിച്ച് പുനഃചംക്രമണത്തിന് അയക്കുന്നു.
അനുയോജ്യമല്ലാത്തത് യന്ത്രസഹായത്താൽ അരിഞ്ഞ് റോഡ് ടാറിങ്ങിന് വേണ്ടി നൽകുന്നതും ക്ലീൻ കേരള കമ്പനിയാണ്. ജില്ലയിൽ കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാമ്പാടി, പള്ളം, ഉഴവൂർ, ളാലം ബ്ലോക്ക് പഞ്ചായത്തുകളിലും തൃക്കൊടിത്താനം, ഞീഴൂർ പഞ്ചായത്തുകളിലും വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, പാലാ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും പ്ലാസ്റ്റിക് ഷ്രെഡിങ്, ബെയിലിങ് യൂനിറ്റ് സജ്ജമാണ്. ഇതിൽ കടുത്തുരുത്തി, പള്ളം, പാമ്പാടി, കാഞ്ഞിരപ്പള്ളി യൂനിറ്റുകൾ ക്ലീൻ കേരള കമ്പനി ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നു. കേരളത്തിെൻറ പ്രത്യേക കാലാവസ്ഥയിൽ പ്ലാസ്റ്റിക് ചേർത്തുള്ള ടാറിങ് റോഡുകളുടെ ആയുസ്സ് കൂട്ടുമെന്ന് തെളിഞ്ഞിട്ടുണ്ട്. പൊതുമരാമത്ത്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ റോഡ് ടാറിങ് നടത്തുമ്പോൾ 25 പ്രവൃത്തിയിലെങ്കിലും ഷ്രെഡഡ് പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.