ചങ്ങനാശ്ശേരി: മഹാരാഷ്ട്രയിൽ യുവതിയെ െകാന്ന് റെയിൽവേ ട്രാക്കിനു സമീപം തള്ളിയ ഇതര സംസ്ഥാന തൊഴിലാളിയെ ചങ്ങനാശ്ശേരി പായിപ്പാട്ടുനിന്ന് പിടികൂടി. പശ്ചിമബംഗാൾ മാൾഡ സ്വദേശി മൻസൂർ റഹ്മാനാണ് (44) പിടിയിലായത്. മേയ് 29നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മഹാരാഷ്ട്രയിലെ ഥാന ജില്ലയിലെ സോംബി ഭാഗത്ത് റെയിൽവേ ട്രാക്കിനു സമീപം ഒരുസ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കഴുത്തിൽ മുറിവുകളുണ്ടെന്നും വയറ്റിൽ കുത്തേറ്റതായും കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ സ്ത്രീയുടെ പാദസരത്തിൽ തമിഴ്നാട് തിരുവണ്ണാമല മലർ ജ്വല്ലറിയെന്ന് രേഖപ്പെടുത്തിയത് കണ്ടെത്തി.
തുടർന്ന് കല്യാൺ ക്രൈംബ്രാഞ്ച് യൂനിറ്റ് നേതൃത്വത്തിൽ തമിഴ്നാട്ടിൽ ജ്വല്ലറിയുള്ള സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ പ്രദേശത്തെ ഒരു സ്ത്രീ മുംബൈയിലാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കി. തുടർന്ന് മുംബൈയിൽ അന്വേഷിച്ചപ്പോൾ പൈങ്കുനി സ്റ്റേഷനിൽ സാബിറ ഇസ്മയിൽ ഖാൻ (50) എന്ന സ്ത്രീയെ കാണുന്നില്ലെന്ന് കാട്ടി മകൻ പരാതി നൽകിയിരുന്നതായി മനസ്സിലാക്കി. ഇതോടെ മരിച്ചത് സാബിറ ആണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. തുടർന്ന് ഇവർക്കൊപ്പം താമസിച്ച മൻസൂർ ഒളിവിലാണെന്ന് കണ്ടെത്തി. ഇയാളുടെ ഫോണിെൻറ ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ചപ്പോൾ കണ്ണൂർ ഭാഗത്ത് ഇത് പ്രവർത്തിക്കുന്നതായി രണ്ടുമാസം മുമ്പ് ക്രൈംബ്രാഞ്ച് കണ്ടെത്തി.
രണ്ടുമൂന്നാഴ്ച മുമ്പ് ഇതേ ഫോൺ പായിപ്പാട് ചങ്ങനാശ്ശേരി ഭാഗത്ത് ഉപയോഗിച്ചതായി കണ്ടെത്തിയ അടിസ്ഥാനത്തിൽ കല്യാൺ ക്രൈംബ്രാഞ്ച് യൂനിറ്റ് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പായിപ്പാട് കോളനിയിൽ പ്രതി കഴിഞ്ഞിരുന്നതായി മനസ്സിലാക്കിയത്. കഴിഞ്ഞദിവസം കൂനന്താനത്തു നിർമാണജോലികൾ ചെയ്യുന്നതിനിടയിൽ വേഷം മാറിയെത്തിയ പൊലീസ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി. തുടർന്ന് മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. സി.ഐ സാജു വർഗീസ്, ജോജു സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.