കോട്ടയം: നഗരമധ്യത്തിലെ ഡിജിറ്റൽ ഷോപ്പിൽ വൻ കവർച്ച. 84 മൊബൈൽ ഫോണും 17,900 രൂപയും മോഷ്ടി ച്ചു. ഷോറൂമിെൻറ ഷട്ടർ ഉയർത്തി മൂന്നംഗ സംഘമാണ് കവർച്ച നടത്തിയത്. നഷ്ടമായ ഫോണുകൾക്ക് അഞ്ചുലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. ഷട്ടർ രണ്ടുപേർ ചേർന്ന് ഉയർത്തിയ ശേഷം മധ്യഭാഗത്തെ വിടവിലൂടെ മൂന്നാമൻ കടക്കുള്ളിൽ കയറി മൊബൈൽ ഫോണുകൾ കവരുകയായിരുന്നു. വ്യാഴാഴ്ച പുലർച്ച 4.30ഓടെ തിരുനക്കര ഓക്സിജൻ ഷോപ്പിലായിരുന്നു േമാഷണം. രാവിലെ ഒമ്പതോടെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. ഷട്ടറിെൻറ മധ്യഭാഗം വളഞ്ഞുകിടക്കുന്നത് കണ്ടതോടെ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മോഷണം ഉറപ്പിച്ചത്. സി.സി ടി.വി കാമറ പരിശോധിച്ചതോടെയാണ് മൂന്നംഗ സംഘമാണ് പിന്നിലെന്ന് വ്യക്തമായത്.
മുഖംമറച്ച മോഷ്ടാവ് പുലർച്ച നാലരയോടെ ഷട്ടറിെൻറ മധ്യഭാഗം അകത്തിയുണ്ടാക്കിയ വിടവിലൂടെ അകത്തേക്ക് കയറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സമയം സഹായികളായ രണ്ടുപേർ പുറത്തുണ്ടായിരുന്നതായി സംശയിക്കുന്നു. അരമണിക്കൂറോളം സ്ഥാപനത്തിൽ ഇരുന്ന മോഷ്ടാവ് റാക്കിൽനിന്ന് മൊബൈൽ ഫോണുകൾ തറയിലിട്ട് കവർ പൊട്ടിച്ച് കൈയിലുണ്ടായിരുന്ന സഞ്ചിയിലാക്കി. തുടർന്ന് ഷട്ടറിെൻറ വിടവിലൂടെ തന്നെ പുറത്തിറങ്ങുന്നതും സി.സി ടി.വി കാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷോറൂമിനു പുറത്ത് റോഡിലെ ദൃശ്യങ്ങൾ വ്യക്തമാകുന്ന രീതിയിൽ കാമറ സ്ഥാപിച്ചിരുന്നു. എന്നാൽ, മോഷണത്തിന് മുമ്പ് ഈ കാമറ കമ്പ് ഉപയോഗിച്ച് പ്രതികൾ അടിച്ചുവീഴ്ത്തി. ഇതിനാൽ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. കമ്പി പോലുള്ള ആയുധം ഉപയോഗിച്ചാകും ഷട്ടർ അകത്തിയതെന്ന് കരുതുന്നു.
കോട്ടയം ഡിവൈ.എസ്.പി ആർ. ശ്രീകുമാർ, കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ. അരുൺ, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ നിർമൽ ബോസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. കടയുടെ മുന്നിലെ കാമറ തകർക്കാൻ പ്രതികൾ ഉപയോഗിച്ച വടിയിൽനിന്നും മൊബൈൽ ഫോണുകളുടെ കവറിൽനിന്നും പ്രതികളുടേെതന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്. സാംസങ്, ഓപ്പോ, വിവോ ഫോണുകളാണ് കവർന്നത്. കവറുകൾ പൊളിച്ച് ഫോൺ മാത്രമാണ് എടുത്തിരിക്കുന്നത്. ഹെഡ്ഫോൺ അടക്കമുള്ളവ ഇതിനുള്ളിൽതന്നെ അവശേഷിക്കുന്ന നിലയിലാണ് കവറുകൾ കണ്ടെത്തിയത്. രാത്രി എട്ടുവരെ നടന്ന കച്ചവടത്തിെൻറ പണം ഷോറും ജീവനക്കാർ പ്രധാന ഓഫിസിൽ എത്തിച്ചിരുന്നു.
ഇതിനുശേഷം ലഭിച്ച തുകയാണ് നഷ്ടമായ 17,900 രൂപ. ഇത് ട്രേയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നഷ്ടമായ മൊബൈൽ ഫോണുകളുടെ ഐ.എം.ഇ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. ഷട്ടറിെൻറ മധ്യഭാഗം പൂട്ടി ബലപ്പെടുത്താതിരുന്നതാണ് മോഷ്ടക്കൾക്ക് ഗുണമായത്. ഷട്ടറിനുള്ളിലെ ചില്ല് വാതിലിന് പൂട്ടുണ്ടായിരുന്നില്ല. നഗരമധ്യത്തിൽ നടന്ന മോഷണം പൊലീസിനും നാണക്കേടയി. ഇതിനു സമീപത്തെല്ലാം പൊലീസ് സാന്നിധ്യമുണ്ടെന്നിരിക്കെയാണ് കവർച്ച നടന്നത്. പൊലീസ് പട്രോളിങ് വാഹനങ്ങൾ നഗരത്തിൽ റോന്തുചുറ്റുന്നതും പതിവാണ്. ഇവരെയെല്ലാം കബളിപ്പിച്ചാണ് മോഷണം. നഗരമധ്യത്തിലൂടെ രാത്രി കടന്നുപോകുന്ന സ്ഥിരം യാത്രക്കാരുടെ വരെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നത് പതിവാണ്. എന്നിട്ടും മൂക്കിൻതുമ്പത്ത് നടന്നത് അറിയാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.