മൂന്നാർ: സബ് കലക്ടർമാർ വാഴാത്ത ദേവികുളത്ത് ഒമ്പതു വർഷത്തിനിടെ വന്നുപോയത് 15 പേർ. ഡോ. രേണുരാജിനെയാണ് ഒടുവിൽ മാറ ്റിയത്. ചുമതലയേറ്റ് ഒരു വർഷം തികയും മുമ്പാണ് രേണുരാജിന് മാറ്റം. കൈയേറ്റക്കാർക്കു വഴങ്ങാതെ പ്രവർത്തിച്ച രേണുരാജ് രണ്ടാഴ്ച മുമ്പാണ് മുൻ എം.പി ജോയ്സ് ജോർജിൻെറ കൊട്ടക്കാമ്പൂരിലെ വിവാദഭൂമിയുടെ പട്ടയം റദ്ദാക്കിയത്. പലതവണ നോട്ടീസ് നൽകിയെങ്കിലും ജോയ്സ് ജോർജ് ഹാജരായിരുന്നില്ല. ദേവികുളം മേഖലയിലെ കൈയേറ്റ മാഫിയക്കെതിരെ അതിശക്തമായ നിലപാടാണ് രേണുരാജ് സ്വീകരിച്ചത്. കൈയേറ്റം ഒഴിപ്പിക്കുന്നതിൻെറ പേരിൽ എസ്. രാജേന്ദ്രൻ എം.എൽ.എയുമായി കൊമ്പുകോർത്തു. സബ് കലക്ടർ ബുദ്ധിയില്ലാത്തവളാണെന്ന എസ്. രാജേന്ദ്രൻെറ പരാമർശം വൻ വിവാദമായതിനു പിന്നാലെ പാർട്ടിക്ക് എം.എൽ.എയെ താക്കീത് െചയ്യേണ്ടിവന്നു. ഭൂമി കൈയേറ്റങ്ങൾ വ്യാപകമായ ദേവികുളം മേഖലയിൽ കൈയേറ്റക്കാർക്കും ഭൂമാഫിയക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കലക്ടറുടെ കസേരയിൽ ഇരുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകാത്തതാണ് തുടരെയുള്ള മാറ്റങ്ങൾക്ക് കാരണം. മുഖ്യഭരണകക്ഷിയായ സി.പി.എമ്മുമായി ഇടയുന്നവർക്കാണ് കസേരയിൽ കുറഞ്ഞകാലം മാത്രം ഇരിക്കേണ്ടിവരാറ്. പാർട്ടി ഓഫിസിൻെറ സ്ഥലം പരിശോധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരെപ്പോലും മാറ്റി ഇവിടെ നിന്ന്. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ് മൂന്നുവർഷത്തിനുള്ളിൽ അഞ്ചുപേരെയാണ് മാറ്റിയത്. സബിൻ സമീദ്, എൻ.ടി.എൽ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമൻ, വി.ആർ. പ്രേംകുമാർ, ഡോ. രേണുരാജ് എന്നിവരാണ് ഇതുവരെ സ്ഥലംമാറ്റപ്പെട്ടവർ. മൂന്നാർ ടൗണിൽ കൈയേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചുമാറ്റി മൂന്നാംദിവസം സബിൻ സമീദിനെ സ്ഥലം മാറ്റുകയായിരുന്നു. ഒരുമാസം തികച്ച് കസേരയിൽ ഇരിക്കാൻ എൻ.ടി.എൽ റെഡ്ഡിയെ അനുവദിച്ചില്ല. കൈയേറ്റം ഒഴിപ്പിക്കലിൻെറ പേരിലും കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലും സി.പി.എം ഇടുക്കി ജില്ല നേതൃത്വത്തിൻെറ നോട്ടപ്പുള്ളിയായതിനു പിന്നാലെയായിരുന്നു ശ്രീറാം വെങ്കിട്ടരാമൻെറ മാറ്റം. ജോയ്സ് ജോർജിൻെറയും കുടുംബത്തിൻെറ പേരിലെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം നിയമവിധേയമായല്ല സമ്പാദിച്ചതെന്ന് ചൂണ്ടിക്കാട്ടി വി.ആർ. പ്രേംകുമാറാണ് റദ്ദാക്കിയത്. കലക്ടറുടെ നിർദേശപ്രകാരം നടപടി വീണ്ടും പരിേശാധിച്ചാണ് റദ്ദാക്കൽ നടപടി ഇപ്പോൾ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.