*സമിതിയിൽ ഇരുന്ന കലാകാരന്മാർക്ക് മുകളിലല്ല മന്ത്രി -സക്കറിയ തിരുവനന്തപുരം: കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തിൽ വെട്ടിലായി സർക്കാർ. കേരള ലളിതകല അക്കാദമി രണ്ടുദിവസം മുമ്പ് പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ കാര്‍ട്ടൂണിനുള്ള അവാർഡാണ് വിവാദത്തിലായത്. കെ.കെ. സുഭാഷ് വരച്ച 'വിശ്വാസം രക്ഷതി' കാര്‍ട്ടൂണിന് നൽകിയ അവാർഡ് പുനഃപരിശോധിക്കുമെന്ന മന്ത്രി എ.കെ. ബാലൻെറ തീരുമാനം വിവാദത്തിന് ശക്തിപകർന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അവാർഡ് നിർണയത്തിന് കലാകാരന്മാരുടെ സമിതി ആവശ്യമില്ലെന്ന് എഴുത്തുകാരൻ സക്കറിയ പ്രതികരിച്ചു. പരിഹസിക്കാനുള്ളതാണ് കാർട്ടൂണെന്ന് മന്ത്രിയും എതിർക്കുന്നവരും മനസ്സിലാക്കണം. അതിനെ ഗൗരവമായിക്കണ്ട് പ്രതിഷേധിക്കുന്നത് വിഡ്ഢികളാണ്. അവാർഡ് നിർണയ കമ്മിറ്റിയിലുണ്ടായിരുന്ന കലാകാരന്മാർ മനസ്സ് തുറക്കണം. സമിതിയിലിരുന്ന കലാകാരന്മാർക്ക് മുകളിലല്ല മന്ത്രി ബാലൻ. അമേരിക്കൻ പ്രസിഡൻറ് ട്രംപിനെ കാർട്ടൂണിസ്റ്റുകൾ വലിച്ചുകീറുകയാണ്. മോസ്കോയിൽ പുടിനെതിരെയും കാർട്ടൂണിസ്റ്റുകൾ സജീവമാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള ശേഷി സാംസ്കാരിക മന്ത്രിക്കില്ലെന്നും സക്കറിയ 'മാധ്യമ'ത്തോട് പറഞ്ഞു. ലളിതകല അക്കാദമി നിയോഗിച്ച സമിതിയാണ് ഒരു മാസികയില്‍ അച്ചടിച്ചുവന്ന കാര്‍ട്ടൂൺ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.