കൊല്ലം: മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളിൽ ജനറൽ ടിക്കറ്റിലും സീസൺ ടിക്കറ്റിലും യാത്ര ചെയ്യുന്നവർക്കായി ആറ് ജനറൽ കമ്പാർട്ടുമെൻറുകളെങ്കിലും അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി രജൻ ഗൊഹൈൻ രേഖാമൂലം അറിയിച്ചെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജധാനി, ശതാബ്‌ദി, തുരന്തോ ട്രെയിനുകളിൽ ഈ സൗകര്യം ലഭ്യമാക്കില്ല. സീസൺ ടിക്കറ്റുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കൂടുതൽ സ്ലീപ്പർ ക്ലാസ് കോച്ചുകൾ പകൽ സമയങ്ങളിൽ ഡി റിസർവ്ഡ് കോച്ചുകളായി മാറ്റും. ചെന്നൈ -എഗ്‌മൂർ - കൊല്ലം 16723 അനന്തപുരി എക്‌സ്‌പ്രസിൽ നാഗർകോവിൽ മുതൽ കൊല്ലം വരെ എസ് 11, എസ് 12 കോച്ചുകളും കൊല്ലം -ചെന്നൈ എഗ്‌മൂർ 16724 അനന്തപുരി എക്‌സ്‌പ്രസിൽ കൊല്ലം മുതൽ നാഗർകോവിൽ വരെ എസ് 12 കോച്ചും ഡി റിസർവ്ഡ് ആയി ഓടിക്കാനുള്ള ഉത്തരവ് റെയിൽവേ മന്ത്രി നൽകിയിട്ടുണ്ട്. 2014ലെ റെയിൽവേ ബജറ്റിൽ തിരുവനന്തപുരം - ബംഗളൂരു ട്രെയിൻ അനുവദിച്ചെങ്കിലും സർവിസ് ആരംഭിച്ചിട്ടില്ല. തിരക്കുള്ള സർവിസുകൾ അട്ടിമറിക്കുന്നതിന് പിന്നിൽ സ്വകാര്യ ആഡംബര ബസ് ലോബിയുടെ സ്വാധീനമുണ്ട്. പുതിയതായി അനുവദിച്ച കൊച്ചുവേളി - മൈസൂർ ട്രെയിൻ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഓടിക്കാനാണ് നിർദേശം. ഞായർ, വെള്ളി ദിവസങ്ങൾ ഒഴിവാക്കുന്നത് ദുരൂഹമാണ്. സംസ്ഥാനത്ത് റെയിൽവേക്ക് ഏറ്റവും കൂടുതൽ സ്ഥലമുള്ള രണ്ടാമത്തെ റെയിൽവേ സ്റ്റേഷനായ കൊല്ലത്ത് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണം. നൽകിയ നിർദേശങ്ങൾ റെയിൽവേ മന്ത്രാലയത്തിെൻറ സജീവ പരിഗണനയിലാണെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.