കോട്ടയം: സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെയും ഗവേഷണ ഫലങ്ങൾ സമൂഹത്തിെൻറ സുസ്ഥിര വികസനത്തിന് ഉപകരിക്കുന്നതാകണമെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ. മഹാത്മഗാന്ധി സർവകലാശാലയിൽ രണ്ടുദിവസത്തെ ശാസ്ത്രയാൻ പ്രദർശനത്തിെൻറ ഉദ്ഘാടനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മികച്ച ഗവേഷണ പ്രസിദ്ധീകരണങ്ങൾ ഉൽപാദിപ്പിക്കുക മാത്രമല്ല, കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് ഉത്തരം കണ്ടെത്താനും ഗവേഷണഫലങ്ങൾ പ്രയോജനപ്പെടണം. പൊതുഫണ്ട് പ്രയോജനപ്പെടുത്തി നടത്തുന്ന ഗവേഷണപദ്ധതികൾ സാധാരണജനത്തിെൻറ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുതകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സാബു തോമസ് അധ്യക്ഷതവഹിച്ചു. സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളജ് െഡവലപ്മെൻറ് കൗൺസിൽ ഡയറക്ടർ ഡോ. ബി. പ്രകാശ്കുമാർ, ഐ.ക്യു.എ.സി ജോയൻറ് ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ്, ശാസ്ത്രയാൻ കമ്മിറ്റി കോഓഡിനേറ്റർ ഡോ. എ. അനസ് എന്നിവരും സംസാരിച്ചു. സർവകലാശാലയിലെ ശാസ്ത്ര/മാനവിക പഠനവകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും പൊതുസമൂഹത്തിനായി തുറന്നുകൊണ്ടുള്ള രണ്ടുദിവസത്തെ പൊതുപ്രവേശന ദിനാചരണം ചൊവ്വാഴ്ച സമാപിക്കും. സർവകലാശാലയിലെ പഠനപ്രവർത്തനങ്ങളും ഗവേഷണ സൗകര്യങ്ങളും വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും പരിചയപ്പെടുത്തുകയാണ് ശാസ്ത്രയാൻ പ്രദർശനത്തിെൻറ ലക്ഷ്യം. പ്രദർശനദിനങ്ങളിൽ, സയൻസ് എക്സിബിഷൻ, ഗവേഷണശാല/മ്യൂസിയം/ലൈബ്രറി സന്ദർശനങ്ങൾ, ആധുനിക ശാസ്ത്ര ഉപകരണങ്ങൾ/മനശ്ശാസ്ത്ര പരിശോധന ഉപകരണങ്ങളുടെ പ്രദർശനവും വിവരണവും, ബോധവത്കരണ ക്ലാസ്, സെമിനാറുകൾ, സംവാദങ്ങൾ, അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് പരിശീലനം, ജൈവകാർഷിക പ്രദർശനം, പുസ്തകമേള, യോഗ പരിശീലനം എന്നിവയും നടത്തും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെയുള്ള പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.