ഇൗറ്റ ശേഖരണം തുടങ്ങിയില്ല; തൊഴിലാളികൾ പട്ടിണിയിൽ അടിമാലി: ബാംബൂ കോര്‍പറേഷെൻറ തൊഴിലാളി വിരുദ്ധ സമീപനവും ശേഖരണത്തിൽ വനം വകുപ്പ് കൊണ്ടുവന്ന നിയന്ത്രണവും മൂലം ഈറ്റെത്താഴിലാളികള്‍ ദുരിതത്തില്‍. ഒരുമാസം മുമ്പ് തുടങ്ങേണ്ട ഈറ്റശേഖരണം ഇനിയും തുടങ്ങിയില്ല. ഭീമമായ ജി.എസ്.ടി ഈ മേഖലയിലും ഏര്‍പ്പെടുത്തിയതാണ് കാരണം. ഇതോടെ ആദിവാസികളടക്കം തൊഴിലില്ലാതെ പട്ടിണിയിലാണ്. മലയാറ്റൂര്‍ വനം ഡിവിഷനുകീഴില്‍ നേര്യമംഗലം, അടിമാലി, മാങ്കുളം, ആനക്കുളം, പൂയംകുട്ടി റേഞ്ച് പരിധികളിലാണ് സംസ്ഥാനത്ത് പ്രധാനമായി ഈറ്റ ശേഖരണം നടക്കുന്നത്. നേരേത്ത 12മാസവും നടന്ന ഈറ്റശേഖരണം ഇപ്പോള്‍ വര്‍ഷത്തില്‍ മൂന്നോനാലോ മാസത്തില്‍ ഒതുങ്ങുന്നു. ഇതാകട്ടെ കര്‍ശന നിയന്ത്രണത്തിലൂടെയും. ഇതോടെ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് ഉപജീവനമാര്‍ഗം ഇല്ലാതായത്. ബാംബൂ കോര്‍പറേഷൻ കൂടാതെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിൻറ് കമ്പനിയും ഈറ്റ ശേഖരിച്ചിരുന്നു. ബാംബൂ കോര്‍പറേഷന്‍ പ്രധാനമായി നെയ്ത്ത് ഉൽപാദനത്തിനാണ് ഈറ്റ ശേഖരിക്കുന്നതെങ്കില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിൻറ് പേപ്പര്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുവായാണ് ശേഖരിക്കുന്നത്. തൊഴിലിനാവശ്യമായ ഈറ്റ ലഭിക്കാത്തതുമൂലം ജില്ലയിലെ ഭൂരിപക്ഷം ഈറ്റനെയ്ത്ത് തൊഴിലാളികളും പ്രതിസന്ധിയിലാണ്. വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. ഇപ്പോള്‍ പേരിനുമാത്രമാണ് പലരും രംഗത്ത് തുടരുന്നത്. പനമ്പ്, മുറം, െകാട്ട, വട്ടി തുടങ്ങി ഈറ്റ ഉൽപന്നങ്ങൾ കൊണ്ട് ഉപജീവനമാര്‍ഗം കണ്ടെത്തിയവര്‍ ഇപ്പോള്‍ ഈ മേഖല പൂര്‍ണമായി ഉപേക്ഷിച്ചു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലയില്‍ തമിഴ് വംശജര്‍ മാത്രമാണ് ഈ തൊഴിലില്‍ അവശേഷിക്കുന്നത്. ഇവര്‍ക്കും ഈറ്റ ലഭ്യമാകുന്നില്ല. നേരേത്ത നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു നെയ്ത്ത് തൊഴിലാളികള്‍ക്ക് തിരക്കുണ്ടായിരുന്നത്. കുരുമുളക് കര്‍ഷകര്‍ക്കായി പനമ്പ് നിര്‍മിക്കാനായിരുന്നു ഇത്. എന്നാല്‍, പ്ലാസ്റ്റിക് പടുതകളിലേക്ക് കുരുമുളക് ഉണക്ക് മാറിയത് ഇവര്‍ക്ക് വിനയായി. ഈ നാളുകളില്‍ ബാംബൂ കോര്‍പറേഷന്‍ ജില്ലയിലെ ഡിപ്പോ,- സബ് ഡിപ്പോകള്‍ വഴി ആവശ്യത്തിന് ഈറ്റ പരമ്പാഗത നെയ്ത്ത് തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിരുന്നു. അവരും ഇപ്പോള്‍ തിരിഞ്ഞുനോക്കാതായി. ആനയുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ആക്രമണങ്ങളെ അതിജീവിച്ച് വേണമായിരുന്നു തൊഴിലാളികള്‍ക്ക് വനത്തിനുള്ളില്‍നിന്ന് ഈറ്റ വെട്ടാന്‍. വെട്ടി ഗതാഗതസൗകര്യമുള്ള പ്രദേശത്ത് എത്തിക്കുന്നതും ഭഗീരഥ പ്രയത്‌നമായിരുന്നു. എപ്പോഴും അപകടം പതിയിരിക്കുന്ന ഈറ്റവെട്ട് മേഖലയില്‍ തൊഴില്‍ കുറഞ്ഞതോടെ ഇപ്പോള്‍ കൂടുതലും ആദിവാസികളാണ് വെട്ടുന്നത്. ഇവരെ ചൂഷണം ചെയ്യുന്ന സംഘങ്ങളുടെ പ്രവര്‍ത്തനംകൂടിയായതോടെ അര്‍ഹമായ വേതനം പോലും ലഭിക്കുന്നില്ല. പണിസ്ഥലത്ത് തൊഴിലാളികള്‍ക്ക് അപകടം പിണഞ്ഞാല്‍ കോര്‍പറേഷേൻറത് കണ്ണടക്കുന്ന സമീപനമാണ്. അപകടത്തിൽപെട്ട തൊഴിലാളിയുടെ ചികിത്സയും അനുബന്ധകാര്യങ്ങളും കുടുംബത്തിെൻറ ബാധ്യത മാത്രമായി. കഴിഞ്ഞകാലങ്ങളില്‍ പതിനായിരം ടണ്‍ ഈറ്റ ശേഖരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 3,000 ടണ്‍ മാത്രമായി. ടണ്ണിന് 2,500 രൂപ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത് 1,200 രൂപയായി കുറക്കുകയും ചെയ്തു. മാങ്കുളം, ആനക്കുളം മേഖലകളില്‍ ഈറ്റവെട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ ആദിവാസികളടക്കം തൊഴിലാളികള്‍ പട്ടിണിയിലാണ്. നേര്യമംഗലം, കമ്പിലൈന്‍, വാളറ, പടിക്കപ്പുകുടി, കുറത്തിക്കുടി, അഞ്ചാംമൈല്‍, പഴമ്പിള്ളിച്ചാല്‍, എളംബ്ലാശേരി, ആനക്കുളം, താളുങ്കണ്ടം, സേവരുകുടി തുടങ്ങിയ മേഖലകളിലുള്ളവരാണ് ഈ മേഖലയിലെ തൊഴിലാളികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.