ചങ്ങനാശ്ശേരി: ലക്ഷങ്ങൾ മോഹവിലയുള്ള പാമ്പിനെ വില്‍ക്കാനുള്ള ശ്രമത്തിനിടെ സ്ത്രീയടക്കമുള്ള ഏഴംഗസംഘം പൊലീസ് പിടിയിൽ. നാലടി നീളവും നാലുകിലോ തൂക്കവും വരുന്ന വെള്ളിക്കളറുള്ള ഇന്ത്യന്‍ മണ്ണൂലിപാമ്പ് (സാൻറിബോയ) വില്‍പനക്കായി എത്തിച്ചവരെയാണ് എസ്.പി മുഹമ്മദ് റഫീഖിെൻറ കീഴിലെ ആൻറി ഗുണ്ട സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. പാമ്പിനെ വീട്ടില്‍ വളര്‍ത്തിയാല്‍ കോടിപതിയാകുമെന്നും അർബുദചികിത്സക്ക് ഉത്തമമെന്നും വിശ്വസിപ്പിച്ച് കോടികള്‍ തട്ടാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. കോട്ടയം സ്വദേശിക്ക് ഇതിനെ വിൽക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം. വിലപേശലിനൊടുവിൽ മൂന്നരകോടിക്ക് വിലപറഞ്ഞുറപ്പിച്ചതായി തൃക്കൊടിത്താനം പൊലീസ് പറഞ്ഞു. ഇതിനിടെ വിവരം ലഭിച്ച പൊലീസ്, സംഘത്തിലെ നാലുപേരെ ചങ്ങനാശ്ശേരി ബൈപാസില്‍നിന്ന് രണ്ട് കാര്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍നിന്ന് കിട്ടിയ വിവരത്തെത്തുടര്‍ന്ന് മറ്റുള്ളവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശമലയാളി തൃക്കൊടിത്താനം പൊട്ടശ്ശേരി കൃഷ്ണപ്രഭയില്‍ രാധാകൃഷ്ണന്‍ (49), ചെന്നൈ തിരുവള്ളുവര്‍ ചൊവ്വാപേട്ട കുമാരനഗറില്‍ സുലഭ (48), ഭര്‍ത്താവ് തൃശൂര്‍ സ്വദേശി മങ്ങാടിയില്‍ അശോകന്‍ (47), പെരുമ്പാവൂര്‍ കൊന്നുകുടി ഒന്നാംമൈയില്‍ സ്വദേശി നവാസ് (36), എറണാകുളം പഴന്തോട്ടം മാരിയില്‍ വീട്ടില്‍ സുധീഷ് (33), കാസർകോട് നെല്ലിക്കാട് ഗുരുനഗറില്‍ വീട്ടില്‍ വിനുകുമാര്‍ (21), കാസർകോട് ഉള്ളെയടി ഉദുംതോട് വീട്ടില്‍ മുഹമ്മദ് യാസിന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. വിഷമില്ലാത്ത ഈ പാമ്പിന് നാലുമുതല്‍ അഞ്ചടിവരെയാണ് പരമാവധി നീളം. മണ്ണ് കൂട്ടിയിട്ട് അതിലിട്ടാണ് വളര്‍ത്തുന്നത്. ഹൈദരാബാദിലെ നെല്ലിയാലപ്പുഴയില്‍നിന്ന് സുലഭയുടെയും അശോകെൻറയും പ്രേരണയിൽ 20 ലക്ഷം രൂപക്ക് രാധാകൃഷ്ണൻ പാമ്പിനെ വാങ്ങുകയായിരുന്നു. 50 ലക്ഷം രൂപക്ക് വിറ്റുനല്‍കാമെന്ന് രാധാകൃഷ്ണന് ഇവർ വാഗ്ദാനം നല്‍കിയിരുന്നു. കഴിഞ്ഞ 13ന് ചങ്ങനാശ്ശേരിയിലെത്തിച്ച ഇതിനെ രാധാകൃഷ്ണെൻറ പൊട്ടശ്ശേരിയിവലെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. വിദേശമാര്‍ക്കറ്റില്‍ ഒന്നരമുതല്‍ മൂന്നരകോടിവരെ വില ഈ പാമ്പിന് ലഭിക്കുമെന്നും സംഘം തെറ്റിദ്ധരിപ്പിച്ചു. അർബുദചികിത്സക്ക് പാമ്പിെൻറ തൊണ്ടയില്‍നിന്ന് ലഭിക്കുന്ന പ്രത്യേക ദ്രാവകം ഫലപ്രദമാണെന്നും മാസത്തില്‍ മൂന്നുതവണ ഇത് സിറിഞ്ച് ഉപയോഗിച്ച് ശേഖരിക്കാൻ കഴിയുമെന്നും ഒരുതവണത്തെ ചികിത്സക്ക് കോടികള്‍ ഈടാക്കാൻ കഴിയുമെന്നും ഇടനിലക്കാര്‍ വിശ്വസിപ്പിച്ചിരുന്നു. അരോണ മീന്‍ വിഭാഗത്തിലാണ് ഇപ്പോള്‍ പിടികൂടിയ ഇന്ത്യന്‍ മണ്ണൂലി പാമ്പിനെ ലോകമാകെ കരുതുന്നത്. പിടിയിലായ മറ്റുള്ളവർ ഏജൻറുമാരാണ്. ദിവസങ്ങളായി സംഘം ചങ്ങനാശ്ശേരിയിലെ ഹോട്ടലിൽ താമസിച്ചുവരുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് എസ്.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.