ഈരാറ്റുപേട്ട: ഒരേ ക്ലാസിൽ പഠിച്ച മൂന്നുപേർ വിധി വിളയാട്ടത്തിലും ഒന്നിച്ച്. ചങ്ങാതിമാരും സഹപാഠികളുമായ തലപ്പള്ളില്‍ അന്‍സാരി (44), നെടുവേലില്‍ അന്‍സാരി (44 ), തെക്കേക്കര പുളിയനാനിക്കല്‍ നൗഷാദ് (44) എന്നിവരാണ് ഒരുനിമിത്തംപോലെ രോഗക്കിടക്കയിലായത്. 1985ൽ അരുവിത്തുറ സെൻറ് ജോർജ് സ്കൂളിലെ ഒരേ ക്ലാസുകാരായിരുന്നു മൂവരും. പത്താം ക്ലാസുവരെ കൂട്ടുതുടർന്നു. എന്നാൽ, വിധി മൂവരെയും ഒരേപോലെ രോഗക്കിടക്കയിലാക്കി, പല സമയങ്ങളിലായി. മൂവരും തമ്മിൽ സാമ്യങ്ങൾ ഏറെയായിരുന്നു. ഒരേ പൊക്കമുണ്ടായിരുന്ന ഇവർ കായികതാരങ്ങളുമായിരുന്നു. അന്‍സാരി ബാപ്പയുടെ കൂടെ കാഞ്ഞിരപ്പള്ളിയിലെ റസ്റ്റാറൻറിൽ സഹായി ആയിരുന്നു. ഒരുദിവസം കടക്കുമുന്നിൽ ഇറക്കിയ വിറക് അടുക്കളയിൽ കൊണ്ടുപോകുന്നതിനിടെ കാനയില്‍ കാല്‍വഴുതി വീണു. സംഭവദിവസം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. എന്നാൽ, മൂന്നുനാല് ദിവസത്തിനുശേഷം ഒരുകാലിന് ചെറിയ മരവിപ്പ് അനുഭവപ്പെട്ടു. അതിനുശേഷം മൂത്രം അറിയാതെ പോകാന്‍ തുടങ്ങി. ഇതോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. നീണ്ട ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ശരീരം അരക്കുതാഴെ തളര്‍ന്നു. നീണ്ട 20 വര്‍ഷം പല ആശുപത്രികളിൽ ലക്ഷങ്ങള്‍ ചെലവഴിച്ച് ചികിത്സിച്ചു. ഫലമുണ്ടായില്ല. വിവാഹം കഴിച്ചിട്ടില്ലാത്ത ഇയാൾ വീല്‍ ചെയറില്‍ ദിനങ്ങൾ തള്ളിനീക്കുകയാണ്. ഈരാറ്റുപേട്ട നെടുവേലില്‍ അന്‍സാരിക്ക് 13 വര്‍ഷം മുമ്പാണ് വയറിങ് ജോലിക്കിടെ അപകടം സംഭവിക്കുന്നത്. വീടിനടുത്ത് ഒരുവീട്ടില്‍ വയറിങ് ജോലി ചെയ്യുന്നതിനിെട മരക്കോണിയുടെ പലക ഒടിഞ്ഞ് താഴേക്കുപതിച്ചു. സ്‌പൈനല്‍ കോഡിന് ക്ഷതമേറ്റു. ഇതോടെ ശയ്യാവലംബിയായി. നീണ്ട വര്‍ഷം കിടന്ന കിടപ്പിനൊടുവിൽ ഇപ്പോൾ ചികിത്സയിലൂടെ വേച്ചുവേച്ച് നടക്കും. ത്രീ വീലറില്‍ സോപ്പുകച്ചവടവും നടത്തുന്നുണ്ട്. ഭാര്യ കണ്ണൂര്‍ സ്വദേശിനി ഹഫ്‌സത്തുമായുള്ള വിവാഹം കഴിഞ്ഞ് കുഞ്ഞിന് ഒരുവയസ്സുള്ളപ്പോഴാണ് അന്‍സാരിക്ക് അപകടം സംഭവിക്കുന്നത്. വ്യാപാരിയായിരുന്ന നൗഷാദിന് ഏഴുവര്‍ഷം മുമ്പ് കോഴിക്കോട്ടാണ് അപകടം സംഭവിക്കുന്നത്. 50 കിലോയുള്ള ഒരുചാക്ക് ജാതിക്ക തലയിലേന്തി കാല്‍വഴുതി വീണു. അന്ന് തലക്കുതാഴെ പിടലിയില്‍ സ്‌പൈനല്‍ കോഡിന് ക്ഷതമേറ്റു. അന്നുമുതൽ കിടന്നകിടപ്പുതന്നെ. ശരീരം ഒരുവിധത്തിലും അനങ്ങില്ല. സംസാരശേഷി മാത്രം നഷ്ടപ്പെട്ടില്ല. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. ഭാര്യ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ താൽക്കാലിക ജീവനക്കാരിയാണ്. കരുണ പാലിയേറ്റിവ് സെൻററില്‍നിന്ന് എത്തുന്ന ഡോക്ടറും സേവകരും ശുശ്രൂഷ നല്‍കാറുെണ്ടന്ന് നൗഷാദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.