പാരിപ്പള്ളി: സർക്കാർ മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ രോഗി കളെയും ഒപ്പം ചെല്ലുന്നവരെയും വലക്കുന്നു. അവശരായ രോഗികളെയും കൊണ്ടുവരുന്നവരാണ് നിയന്ത്രണങ്ങളിൽ കൂടുതൽ യാതന അനുഭവിക്കുന്നത്. നടക്കാൻ കഴിയാത്ത രോഗികളുമായെത്തുന്നവർ സ്ട്രച്ചറോ വീൽചെയറോ എടുക്കാൻ ചെല്ലുമ്പോൾ ആധാർ കാർഡോ ഐഡി കാർഡോ ഹാജരാക്കേണ്ട സ്ഥിതിയാണ്. ഇവയില്ലാത്തതിെൻറ പേരിൽ സ്ട്രച്ചറും വീൽചെയറും സെക്യൂരിറ്റി ജീവനക്കാർ നിഷേധിക്കുന്നെന്നാണ് പരാതി. രോഗികളുമായെത്തുന്നവർ ആധാറോ ഐഡി കാർഡോ കരുതിയിട്ടില്ലെങ്കിൽ സൗകര്യം നിഷേധിക്കും. ഇത്തരം സന്ദർഭങ്ങളിൽ രോഗികളെ എടുത്തുകൊണ്ട് മുകൾ നിലയിലേക്കടക്കം പോകേണ്ട സാഹചര്യമാണ് പലപ്പോഴും ഉണ്ടാകുന്നത്.
ആധാർ കാർഡോ ഐഡി കാർഡോ നൽകി ഉപകരണങ്ങൾ കൈപ്പറ്റി രോഗിയെ യഥാസ്ഥാനത്തെത്തിച്ച് ചികിത്സ നടത്തിയശേഷം അവ തിരികെ എത്തിച്ച് കാർഡ് തിരികെ വാങ്ങണമെന്നാണ് വ്യവസ്ഥ. പരിശോധനകൾക്കായി പല ഭാഗങ്ങളിൽ പോകേണ്ട അവസരങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ രോഗികളെയും ഒപ്പം ചെല്ലുന്നവരെയും വലക്കുകയാണ്. അത്യാവശ്യ സന്ദർഭങ്ങളിൽ സ്ട്രച്ചറും വീൽചെയറും ആവശ്യപ്പെടുന്നവരോട് ചില സെക്യൂരിറ്റി ജിവനക്കാർ മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. പലരോടും രൂക്ഷമായാണ് ഇവർ പ്രതികരിക്കാറുള്ളത്.
ഇതിെൻറ പേരിൽ സെക്യൂരിറ്റിക്കാരും രോഗികൾക്കൊപ്പം ചെല്ലുന്നവരും തമ്മിൽ പലപ്പോഴും വാക്കേറ്റമുണ്ടാവുകയും ചെയ്യുന്നു. ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവയിൽ പലതും രോഗികൾക്ക് പ്രയോജനപ്പെടുന്നില്ലെന്നും പരാതികളുണ്ട്. ഏതെങ്കിലും രോഗികളെക്കുറിച്ചോ മറ്റു സൗകര്യങ്ങലെക്കുറിച്ചോ അന്വേഷിച്ചാൽ കൃത്യമായ വിവരം നൽകാൻ ബന്ധപ്പെട്ടവർ തയാറാകാറില്ലെന്നും ആക്ഷേപമുണ്ട്. നിയന്ത്രണങ്ങൾ ആശുപത്രിയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉദ്ദേശിച്ചുമാത്രമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ പറയുന്നത്. സ്ട്രച്ചറും വീൽചെയറും ചിലയാളുകൾ പലയിടത്തും ഉപേക്ഷിച്ചു പോകുന്ന പ്രവണതയുണ്ടായതാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കാരണമായതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.