കണ്ണനല്ലൂർ: ജാമ്യത്തിൽ വെച്ചിരിക്കുന്ന വസ്തു വിൽപനക്കായി കരാർ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. നെടുമ്പന വെളിച്ചിക്കാല റോഡുവിള പുത്തൻവീട്ടിൽ ജോസ്മോൻ (45), ഭാര്യ സജിനി (44) എന്നിവരെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മയ്യനാട് ധന്യനഗർ വാർപുരയിടം ബത്ലഹേമിൽ വാടകക്ക് താമസിക്കുന്ന അടൂർ പയ്യന്നൂർ ഇളമ്പള്ളി ലിബ ഭവനിൽ ബാബുവിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റ് രണ്ട് പ്രതികൾ കൂടിയുണ്ട്. കൊല്ലം അയത്തിൽ ശാന്തി നഗർ പയറ്റുവിളവീട്ടിൽ സുമീറിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മാസങ്ങൾക്കുമുമ്പ് ഇയാളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെളിച്ചിക്കാല വൈ.എം ലാൻഡിൽ യോഹന്നാൻ എന്നയാളിൽനിന്ന് വിൽപനക്കരാറെഴുതി മൂന്നുലക്ഷംരൂപ തട്ടിയെടുത്ത മറ്റൊരു കേസും ഇവരുടെ പേരിലുണ്ട്.
കബളിപ്പിക്കപ്പെട്ട യോഹന്നാൻ കൊല്ലം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കെയാണ് മറ്റുള്ളവർക്ക് വസ്തു വിൽപനക്കായി ഇയാൾ കരാറെഴുതി വീണ്ടും ലക്ഷങ്ങൾ തട്ടിയത്. നെടുമ്പന സർവിസ് സഹകരണ ബാങ്കിലും കൊല്ലം കടപ്പാക്കടയിലെ എസ്.ബി.ഐ ബ്രാഞ്ചിലും ജാമ്യത്തിലിരിക്കുന്ന വീടും വസ്തുവും ബാബുവിന് ഒമ്പതര ലക്ഷംരൂപ വില സമ്മതിച്ച് അഞ്ചുലക്ഷം രൂപ അഡ്വാൻസ് ആയി കൈപ്പറ്റിയാണ് കരാർ ഉണ്ടാക്കിയത്. കഴിഞ്ഞ മാർച്ച് ഏഴിന് കാലാവധി കഴിഞ്ഞിട്ടും ആധാരം രജിസ്റ്റർ ചെയ്യാൻ തയാറാകാതെ വന്നപ്പോൾ ഇയാളെ ബന്ധപ്പെട്ടങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് കണ്ണനല്ലൂർ പൊലീസിന് ബാബു പരാതി നൽകിയത്. ഒളിവിലായിരുന്ന ഇയാൾ വെളിച്ചിക്കാലയിലെത്തിയതായി വിവരം ലഭിച്ചതോടെ കണ്ണനല്ലൂർ സി.ഐ. വിപിൻകുമാർ, എസ്.ഐ ജയശങ്കർ ജെ.കെ., എ.എസ്.ഐ സതീഷ് കുമാർ, ബിന്ദു എന്നിവരടങ്ങിയ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.