അഞ്ചൽ: ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കുടിവെള്ള പദ്ധതി നിലച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. 2009-10 പദ്ധതി വർഷത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 10 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച ഇടമുളയ്ക്കൽ തുമ്പിക്കുന്ന് കുടിവെള്ളപദ്ധതിയാണ് അനാസ്ഥ മൂലം നിലച്ചത്. പ്രദേശത്തെ അമ്പതോളം കുടുംബങ്ങൾക്ക് വീടുകളിൽ പൈപ്പ് ലൈൻ വലിച്ച് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയായിരുന്നു. സമീപത്തെ ചിറയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനവും 5000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിച്ചിരുന്നു. പ്രവർത്തനം തുടങ്ങി ആറ് മാസമായപ്പോൾ ചിറയിൽവെള്ളം വറ്റിയതിനാൽ പമ്പ് ചെയ്യാൻ കഴിയാതെയായി. പരിഹാരമായി ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് കുഴൽക്കിണർ നിർമിച്ച് പമ്പിങ് പുനരാരംഭിച്ചു.
ഏറെത്താമസിയാതെ ഇതും നിലച്ചു. മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതി ബിൽ ഒടുക്കുന്നതിന് ഗുണഭോക്തൃസമിതിക്ക് കഴിയാതെ വന്നതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പിന്നീട് വന്ന പഞ്ചായത്ത് ഭരണസമിതികളൊന്നും താൽപര്യമെടുക്കാതായതോടെ പദ്ധതിയുടെ പ്രവർത്തനം എന്നന്നേക്കും നിലച്ച സ്ഥിതിയിലായി. പുനരാരംഭിക്കണമെങ്കിൽ വൻ തുക ചെലവഴിക്കേണ്ടതായി വരുമെന്ന് നാട്ടുകാർ പറയുന്നു. വേനൽക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണിവിടം. അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം പുനരാരംഭിക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ തയാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.