പുനലൂർ: വയലുകളും തോടുകളും നികത്തിയതോടെ വെള്ളപ്പൊക്ക ഭീതി വിട്ടൊഴിയാതെ മലയോരപ ട്ടണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടും കുടിവെള്ള ക്ഷാമവും നേരിടുന്ന പുനലൂർ സമീപകാലത്തായി മഴക്കാർ കാണുമ്പോൾ അങ്കലാപ്പിലാണ്. കഴിഞ്ഞദിവസം ഒരു മണിക്കൂർ മാത്രം പെയ്ത മഴയിൽ പ്രധാന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. വൻ നാശമാണ് ഇതുമൂലമുണ്ടായത്. ചെറിയ മഴയായാൽപോലും പുനലൂരിലേക്കുള്ള ദേശീയപാതയടക്കം പ്രധാന റോഡുകളും ചെമ്മന്തൂർ, കലയനാട് ജങ്ഷനുകളും വെള്ളത്തിലാകും. ഇതോടെ ദേശീയപാതയിലടക്കം മണിക്കൂറുകൾ ഗതാഗതം സ്തംഭിക്കുന്നതും പതിവായി. പട്ടണമധ്യത്തിലൂടെ ഒഴുകുന്ന കല്ലടയാറാണ് മുമ്പ് പ്രളയത്തിന് കാരണമെങ്കിൽ അടുത്തിടെയായി ഇവിടുള്ള ചെറിയ തോടുകൾപോലും നിറഞ്ഞ് നാശത്തിന് ഇടയാക്കുന്നു. സംസ്ഥാന അതിർത്തിവരെ നീളുന്ന കിഴക്കൻ മലയോരത്ത് ശക്തമായ മഴയോ ഉരുൾപൊട്ടലോ ഉണ്ടായാൽ ഒരു പരിധിവരെ തെന്മല ഡാം സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ, ഡാം നിറയുന്നതോടെ വെള്ളം കല്ലടയാറ്റിലൂടെ ഒഴുക്കുന്നതോടെ താഴേക്കുള്ള പുനലൂരിലടക്കം വെള്ളം കയറും.
2018ലെ പ്രളയം ഇത്തരത്തിലുള്ളതായിരുന്നു. പിന്നീട് സമാനമായ വെള്ളപ്പൊക്കം പലതവണ ഇവിടെ ഉണ്ടായി. അന്നെല്ലാം പട്ടണത്തിലൂടെയുള്ള തോടുകൾ നിറഞ്ഞ് കവിഞ്ഞതാണ് നാശത്തിന് ഇടയാക്കിയത്. എത്ര ശക്തമായ മഴയായിരുന്നാലും വെള്ളം ഉൾക്കൊള്ളാനുള്ള വയലേലകളും തോടുകളും പട്ടണത്തിന് ചുറ്റുമുണ്ടായിരുന്നു. ഇപ്പോൾ ഇവയെല്ലാം നികത്തി കൂറ്റൻ കെട്ടിടങ്ങളും മറ്റും വന്നതോടെ ചെറിയ മഴയും ഭീഷണിയായി.പട്ടണത്തിന് നാലു ഭാഗത്തുനിന്നും നാലു കിലോമീറ്ററോളം ചുറ്റളവിലുള്ള മഴവെള്ളം ചെറുതോടുകളിലൂടെ ഒഴുകിയാണ് കല്ലടയാറ്റിൽ ചേരുന്നത്. ദേശീയപാതയോരത്ത് ചെമ്മന്തൂർ ഭാഗത്തുള്ള നെൽപാടം അടക്കം ഇതിനകം റിയൽ എസ്റ്റേറ്റ് ലോബി നികത്തി ചെറുതുണ്ടുകളാക്കി കെട്ടിടങ്ങൾ നിർമിച്ചുകഴിഞ്ഞു. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയിൽപെട്ടവരാണ് നികത്തൽ സംഘമെന്നതിനാൽ യാതൊരു നടപടിയും ഉണ്ടാകാറില്ല. നഗരസഭതന്നെ നിരവധി സ്ഥലത്ത് വയലുകൾ നികത്തി സ്റ്റേഡിയവും മറ്റ് സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വയലുകളോട് ചേർന്നുള്ള കുന്നുകളാണ് പലയിടത്തും ഇടിച്ചുനികത്താനും ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.