ഇരവിപുരം: രാത്രിയിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തുന്ന സംഘങ്ങൾ കൊല്ലൂർവിള പള്ളിമുക്കിൽ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ശനിയാഴ്ച രാത്രി ഹോട്ടലിൽ ആഹാരം വാങ്ങാനെത്തിയ മൂന്നുപേരിൽ ഒരാളെ അക്രമിസംഘം കുത്തിപ്പരിക്കേൽപ്പിച്ചു. തടസ്സം പിടിക്കാനെത്തിയ യുവാവിനും മർദനമേറ്റു. കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അക്രമിസംഘത്തിൽപെട്ട ഒരാളെ ഇരവിപുരം പൊലീസ് പിടികൂടി. രാത്രി 11.30ഓടെ ദേശീയപാതയിൽ കൊല്ലം ബസ് സ്റ്റോപ്പിന് സമീപത്തുള്ള ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. മാടൻനട സ്വദേശി ശക്തിക്കാണ് (30) കുത്തേറ്റത്. ഇയാളോടൊപ്പമുണ്ടായിരുന്ന വിപിന് മർദനമേറ്റു. ശക്തി, വിപിൻ, ശരത് എന്നിവർ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി പുറത്തേക്ക് ഇറങ്ങവെയായിരുന്നു ആക്രമണം. ശക്തിയെ കുത്തുന്നതുകണ്ട് തടസ്സം പിടിക്കാനെത്തിയ വിപിനെ മർദിച്ച ശേഷം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമിസംഘം കടന്നു.
കുത്തേറ്റ ശക്തി സംഭവസ്ഥലത്തുനിന്ന് ഓടി 100 മീറ്റർ അകലെ റോഡിന് എതിർവശത്തുള്ള ഒരു കടയുടെ മുന്നിൽ ചെന്ന് കിടക്കുകയായിരുന്നു. മുതുകിനാണ് കുത്തേറ്റിരുന്നത്. രക്തം വാർന്ന് അവശനിലയിലായ ശക്തിയെ പൊലീസെത്തിയാണ് പാലത്തറയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ഹോട്ടലിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പൊലീസ് നടത്തിയ തിരച്ചിലിൽ പള്ളിമുക്ക് നടീലഴികം തൈക്കാവിന് സമീപം താമസിക്കുന്ന അക്ബർ ഷായെ പിടികൂടി ചോദ്യം ചെയ്തു വരികയാണ്. കേസിലെ പ്രധാന പ്രതിക്കായി വീട്ടിലും ബന്ധുവീടുകളിലും തിരച്ചിൽ നടത്തി. ഏതാനും മാസങ്ങൾക്കിടെ പള്ളിമുക്കിലും പരിസരത്തുമായി നടന്നിട്ടുള്ള കത്തിക്കുത്തുകളിൽ ഭൂരിഭാഗവും നടന്നിട്ടുള്ളത് രാത്രിയിലാണ്. പള്ളിമുക്ക് പെട്രോൾ പമ്പിനടുത്തും ഇക്ബാൽ ലൈബ്രറിക്കു സമീപത്തും കത്തിക്കുത്തുകളുണ്ടായിട്ടുണ്ട്. ദേശീയപാത കേന്ദ്രീകരിച്ചാണ് രാത്രിയിൽ അക്രമിസംഘങ്ങളുടെ പ്രവർത്തനം. ആയുധങ്ങളുമായി നടക്കുന്ന ഇവർ നിസ്സാര കാരണങ്ങൾ പറഞ്ഞാണ് പലപ്പോഴും നാട്ടുകാർക്ക് േനരെ ആക്രമണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.