കൊല്ലം: സ്കൂളുകളിലെ തെരഞ്ഞെടുപ്പ് ഇനി ‘കുട്ടിക്കളിയല്ല’. വോട്ടിങ് മെഷീന് സമാനമായ രീതിയിൽ ഹൈടെക് സംവിധാനം ഒരുക്കിയാണ് ഇത്തവണ സ്കൂളുകളിൽ വോട്ടെടുപ്പ് നടന്നത്. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാർഥികൾ സ്കൂൾ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആന, സൂര്യോദയം, പൂക്കൾ ചിഹ്നങ്ങളിലാണ് സ്ഥാനാർഥികൾ മത്സരിച്ചത്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുതൽ വോട്ട് എണ്ണുന്നതുവരെ ഇലക്ഷൻ കമീഷെൻറ മാതൃകയിലാണ് സ്കൂൾ തെരഞ്ഞെടുപ്പ്. ഇലക്ട്രോണിക് വോട്ടിങ് മെഷീന് പകരം സമ്മതിയെന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് ലാപ്ടോപ്പുകളിലാണ് കുട്ടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഐ.ഡി കാർഡുമായി വരുന്ന വോട്ടർമാരെ പോളിങ് ഓഫിസർമാർ അറ്റൻഡൻസ് രജിസ്റ്റർ പരിശോധിച്ച് പോളിങ് ഏജൻറിെൻറ സ്ഥിരീകരണത്തോടെയാണ് വോട്ട് ചെയ്യാൻ അനുവദിച്ചത്.
കള്ളവോട്ട് തടയാൻ വോട്ടർമാരുടെ വിരലുകളിൽ മഷിയും പുരട്ടിയിരുന്നു. ഒരു ക്ലാസിൽ രണ്ടുമുതൽ നാലു സ്ഥാനാർഥികൾ വരെ മത്സര രംഗത്തുണ്ടായിരുന്നു. ജനാധിപത്യബോധം വളർത്തിയെടുക്കുന്നതിനാണ് സ്കൂൾ തെരഞ്ഞെടുപ്പ് നടത്തിയത്. പട്ടത്താനം വിമല ഹൃദയ എച്ച്.എസ്.എസ്, കരിക്കോട് ടി.കെ.എം എച്ച്.എസ്.എസ്, തേവള്ളി ബോയ്സ് എച്ച്.എസ്.എസ് ഉൾെപ്പടെ ആധുനിക രീതിയിലാണ് വോട്ടെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പുകളിലേത് പോലെ 15 പോളിങ് ബൂത്തുകൾ ക്രമീകരിച്ചിരുന്നു. 30 വോട്ടിങ് യന്ത്രങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാ ബൂത്തുകളിലും പ്രിസൈഡിങ് ഓഫിസർ, ഫസ്റ്റ്, സെക്കൻഡ്, തേർഡ് പോളിങ് ഓഫിസർമാരും ഉണ്ടായിരുന്നു. മുമ്പ് സ്കൂൾ ലീഡറെ തെരഞ്ഞെടുക്കാൻ ക്ലാസ് പ്രതിനിധികളായിരുന്നു വോട്ട് ചെയ്തിരുന്നത്. ഐ.ടി @ സ്കൂൾ വെബ്സൈറ്റിൽ ലഭിച്ച സോഫ്റ്റ്വെയർ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ മാർഗനിർദേശം പിന്തുടർന്നാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.