കുണ്ടറ: കുടിവെള്ളമില്ലാതെ കുണ്ടറ മിനി സിവിൽ സ്റ്റേഷൻ ജീവനക്കാർ വലയുന്നു. അത്യാവശ്യങ്ങൾക്ക് ഓഫിസുകളിൽ വെള്ളമെത്തിക്കുന്നതിന് ചുമന്ന് മൂന്നുനിലകളിലെ പടികൾ കയറുന്ന തൂപ്പുകാരായ താൽക്കാലിക ജീവനക്കാരുടെ നടുവൊടിയുന്ന അവസ്ഥയിലെത്തി. ജീവനക്കാർക്ക് കുടിക്കുന്നതിനും ഭക്ഷണത്തിനുശേഷം കൈകഴുകുന്നതിനും പോലും വെള്ളമില്ല. വെള്ളമില്ലാത്തതിനാൽ ടോയ്ലറ്റുകളും മലിനമാണ്. വെള്ളം ഇല്ലാതായതോടെ ശൗചാലയങ്ങൾ ജീവനക്കാർ പൂട്ടിയിട്ടിരിക്കുന്നതിനാൽ ഓഫിസുകളിലെത്തുന്ന പൊതുജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യവുമില്ല.
മിനി സിവിൽ സ്റ്റേഷൻവളപ്പിൽ കിണറുണ്ട്. രണ്ടരമാസം മുമ്പുവരെ ഇൗ കിണറ്റിൽനിന്നാണ് പൈപ്പ് വഴി വെള്ളം ഒാഫിസുകളിൽ എത്തിച്ചിരുന്നത്. വേനലായതോടെ വെള്ളമില്ലാത്ത സ്ഥിതിയാണ്. സമീപത്തെ വീടുകളിൽ നിന്നാണ് ഇപ്പോൾ ജീവനക്കാർ വെള്ളമെടുക്കുന്നത്. പല വീടുകളിലും കിണറിൽ ജലനിരപ്പ് കുറഞ്ഞതോടെ വെള്ളം എടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ എടുക്കുന്നതിനെക്കുറിച്ച് അധികൃതർ ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെയും പുരോഗതി ഉണ്ടായിട്ടില്ല.
ക്യാമ്പ് ഓഫിസർമാരായെത്തുന്ന തഹസിൽദാർമാർ കുടിവെള്ളത്തിെൻറ കാര്യത്തിൽ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാത്തതാണ് ജീവനക്കാരെയും ഓഫിസുകളിലെത്തുന്നവരെയും പ്രയാസത്തിലാക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. നിലവിലുള്ള കിണർ പോലും കൃത്യമായി വൃത്തിയാക്കുന്നതിന് നടപടിയുണ്ടാകാറില്ല. വിദ്യാഭ്യാസ ഉപജില്ല ഓഫിസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഭക്ഷ്യസുരക്ഷ, കൃഷിഭവൻ, രജിസ്ട്രർ ഓഫിസ് തുടങ്ങി പതിമൂന്ന് ഓഫിസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.