കൊച്ചി: രാജ്യത്ത് മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫ് ജില്ല കമ്മിറ്റി പാലാരിവട്ടം ബി.എസ്.എൻ.എൽ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ബി.ജെ.പി-ആർ.എസ്.എസ് അജണ്ട നടപ്പാക്കിയാൽ രാജ്യത്തെ ജനങ്ങളെയാകെ അണിനിരത്തി ഇടതുപക്ഷം വൻ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, എൽ.ഡി.എഫ് ജില്ല കൺവീനർ ജോർജ് ഇടപ്പരത്തി, ബെന്നി മൂഞ്ഞേലി, ജയൻ പുത്തൻപുരയ്ക്കൽ, അനിൽ കാഞ്ഞിലി, ജോസ് വള്ളമറ്റം, അഗസ്റ്റിൻ കോലഞ്ചേരി, വിൽസൺ പൗലോസ്, കെ.എം.എ. ജലീൽ, അഡ്വ. കെ.കെ. ജയരാജ് എന്നിവർ സംസാരിച്ചു. പാലാരിവട്ടം ജങ്ഷനിൽനിന്ന് രാവിലെ ആരംഭിച്ച മാർച്ചിന് സി.പി.എം നേതാക്കളായ വി.എ. സക്കീർ ഹുസൈൻ, പി.എൻ. സീനുലാൽ, സി.പി.ഐ നേതാക്കളായ എം.ടി. നിക്സൺ, സി.എ. ഷക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.