ആലുവ: നഗരത്തിലെ കുടിവെള്ള പൈപ്പ് പൊട്ടൽ തുടരുന്നു. ഗ്രാൻഡ് കവലയിൽനിന്ന് മിനി സിവി ൽ സ്റ്റേഷനിലേക്കുള്ള റോഡിലെ പ്രധാന ജലവിതരണ ലൈനാണ് ഒടുവിൽ പൊട്ടിയത്. കെ.എസ്.ഇ. ബിയുടെ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് സംഭവം. കൗൺസിലർ അടക്കമുള്ളവരുടെ ഇടപെടലിനെത്തുടർന്ന് ജല അതോറിറ്റി പൈപ്പ് നന്നാക്കാൻ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, വലിയ പൊട്ടലായതിനാൽ വ്യാഴാഴ്ച രാത്രി വൈകിയും പണി തീർന്നിട്ടില്ല. കുടിവെള്ളത്തിനുള്ള ജനങ്ങളുടെ നെട്ടോട്ടവും തുടരുകയാണ്. ദിവസങ്ങളായി നഗരത്തിൽ പല ഭാഗങ്ങളിലും വിതരണം മുടങ്ങിക്കിടക്കുകയാണ്. ഉയർന്ന പ്രദേശങ്ങളിലാണ് കൂടുതൽ ദുരിതം.
വ്യാഴാഴ്ച നഗരത്തിലും കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം ഭാഗത്തും ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, വീണ്ടും പൈപ്പ് പൊട്ടിയതിനാൽ പൂർണമായും മുടങ്ങി. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിയവ നന്നാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ജല അതോറിറ്റിയുമായി സംസാരിച്ച് ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് ചെയർപേഴ്സൻ ലിസി എബ്രഹാം പറഞ്ഞു. ഇക്കാര്യം പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാമിനോട് ആവശ്യപ്പെട്ടിരുന്നു. ലോലിത ശിവദാസൻ, ഓമന ഹരി, പി.സി. ആൻറണി, ശ്യാം പത്മനാഭൻ, ഷൈജി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ചെയർപേഴ്സനെ കണ്ടത്. പൈപ്പുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രാജീവ് സക്കറിയ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.