സി.പി.എം-സി.പി.ഐ ഭിന്നത രൂക്ഷമാകുന്നു; ട്രേഡ് യൂനിയന്‍ സംയുക്ത ജാഥ സ്വീകരണത്തില്‍ എ.ഐ.ടി.യു.സിക്ക് വിലക്ക് മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തില്‍ നിലനില്‍ക്കുന്ന സി.പി.എം-സി.പി.ഐ ഭിന്നത വീണ്ടും രൂക്ഷമാകുന്നു. നേരത്തേ മട്ടാഞ്ചേരി രക്തസാക്ഷി ദിനാചരണം രണ്ടായി നടത്തിയതിന് പുറെമ സി.പി.എം നേതാവ് സി.കെ. മണിശങ്കര്‍ നയിക്കുന്ന സംയുക്ത ട്രേഡ് യൂനിയന്‍ ജാഥ തിങ്കളാഴ്ച കൊച്ചിയിലെത്തുമ്പോള്‍ സ്വീകരണയോഗത്തില്‍നിന്ന് സി.പി.ഐയുടെ ട്രേഡ് യൂനിയനായ എ.ഐ.ടി.യു.സിയെ ഒഴിവാക്കിയതായാണ് ആക്ഷേപം. സ്വീകരണം വിജയിപ്പിക്കുന്നതിന് കഴിഞ്ഞ 13ന് വിളിച്ചുചേര്‍ത്ത സംയുക്ത ട്രേഡ് യൂനിയന്‍ യോഗത്തില്‍നിന്ന് എ.ഐ.ടി.യു.സിയെ ഒഴിവാക്കിയിരുന്നു. സി.പി.എം പുറത്താക്കിയ മുന്‍ ഏരിയ സെക്രട്ടറി എം.ഡി. ആൻറണിയെ സി.പി.ഐ സ്വീകരിച്ചതുമുതലാണ് എല്‍.ഡി.എഫില്‍ ഭിന്നത രൂക്ഷമായത്. എം.ഡി. ആൻറണി ഇപ്പോള്‍ എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറിയാണ്. എ.ഐ.ടി.യു.സിയെ പങ്കാളികളാക്കിയാല്‍ എം.ഡി. ആൻറണിയെ ഉള്‍ക്കൊള്ളേണ്ടിവരുമെന്നതാണ് സ്വീകരണയോഗത്തില്‍ വിലക്കേര്‍പ്പെടുത്താന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. അതേസമയം, നവംബർ മൂന്നിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍.ഡി.എഫ് മേഖല ജാഥ കൊച്ചിയിലെത്തുമ്പോള്‍ സ്വീകരണയോഗത്തില്‍ സി.പി.ഐയെ പങ്കെടുപ്പിക്കുമോയെന്ന സംശയം ഉടലെടുത്തിട്ടുണ്ട്. അങ്ങനെവന്നാല്‍ ജാഥക്ക് സ്വന്തം നിലയില്‍ സി.പി.ഐ സ്വീകരണം നല്‍കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.