ബംഗളൂരുവിൽ ദുരഭിമാന കൊല അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ പിതാവ് കൊന്നു കത്തിച്ചു

* പിതാവ് അറസ്റ്റിൽ ബംഗളൂരു: അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ പിതാവ് കൊന്നു കത്തിച്ചു. ബംഗളൂരു നഗരത്തി​െൻറ പ്രാന്തപ്രദേശത്തുള്ള വിനായകപ്പനഹള്ളി ഗ്രാമത്തിലാണ് ദുരഭിമാന കൊല നടന്നത്. സംഭവത്തിൽ മരപ്പണിക്കാരനായ ചിക്ക നരസിംഹയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നരസിംഹയ്യക്ക് രണ്ടു ഭാര്യമാരുണ്ട്. ആദ്യ ഭാര്യയിലെ മകളാണ് ഗ്രാമത്തിലെ അന്യജാതിക്കാരനൊപ്പം മൂന്നുമാസം മുമ്പ് ഒളിച്ചോടിയത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി വീട്ടുകാരെ ഏൽപിച്ചു. മന്ദിഗേരി സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു. ബന്ധം ഉപേക്ഷിക്കാൻ വീട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി വഴങ്ങാതെവന്നതോടെ പിതാവ് മകളെ കൊലപ്പെടുത്തുകയായിരുന്നു. കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം വീടി​െൻറ പുറകിലിട്ട് കത്തിച്ചു. ചാരം പിന്നീട് കൃഷിയിടത്തിൽ കുഴിച്ചുമൂടിയെന്നും പൊലീസ് പറയുന്നു. കൊലപാതകം ബന്ധുക്കളിൽനിന്ന് മറച്ചുവെക്കാനായി മകൾ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയെന്ന കഥ മെനഞ്ഞ് ബന്ധുക്കളെയും അയൽവാസികളെയും വിശ്വസിപ്പിച്ചു. രണ്ടാം ഭാര്യയും മക്കളും ഈ സമയം ബന്ധുവീട്ടിലായിരുന്നു. ക്ലാസിൽ വരാതായതോടെ സഹപാഠികൾ വീട്ടിൽ അറിയിച്ചെങ്കിലും പരാതി നൽകാൻ തയാറായില്ല. ഇതിൽ സംശയം തോന്നിയ സമീപത്തെ കോൺസ്റ്റബിൾ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പിന്നീട് ഇദ്ദേഹത്തെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവരുന്നത്. ബന്ധം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാണ് മകളെ കൊലപ്പെടുത്തിയതെന്ന് പിതാവ് കുറ്റം സമ്മതിച്ചതായി എസ്.പി അമിത് സിങ് വെളിപ്പെടുത്തി. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത പൊലീസ് ഫോറൻസിക് പരിശോധനക്കയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.