കാക്കനാട്: കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയില്‍ (കെ.ബി.പി.എസ്) അച്ചടി യന്ത്രത്തിെൻറ അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയത് മഹാരാഷ്ട്ര ആസ്ഥാനമായ ബിനാമി കമ്പനിക്ക്. 1.27 കോടി രൂപക്ക് കരാറെടുത്ത കമ്പനി 40 ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങിയെങ്കിലും അറ്റകുറ്റപ്പണി നടത്തിയില്ല. ഇതിനിടെ മുന്‍ സി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരി സ്ഥാനമൊഴിഞ്ഞതാണ് അച്ചടി യന്ത്രത്തിെൻറ അറ്റകുറ്റപ്പണിക്ക് തടസ്സമായതെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ലോട്ടറി അച്ചടിക്കുന്ന ഹാരീസ് മെഷീനിെൻറ ഓവറോള്‍ റിപ്പയറിങ് നടത്താനാണ് ലക്ഷ്യമിട്ടത്. ഗുണമേന്മയില്ലെന്ന കാരണത്താൽ മണിപ്പാലിലെ ഒരു പ്രസ് മടക്കിവിട്ട ബാര്‍കോഡിങ് മെഷീന്‍ കെ.ബി.പി.എസിന് കൈമാറിയ അതേ കമ്പനിക്കാണ് അറ്റകുറ്റപ്പണി നടത്താനും കരാര്‍ നല്‍കിയത്. വിദേശ രാജ്യങ്ങളില്‍നിന്ന് ആധുനിക മെഷീന്‍ ഇറക്കുമതി ചെയ്യുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര കമ്പനിക്ക് മെഷീനുകള്‍ റിപ്പയറിങ് നടത്താനുള്ള സാങ്കേതിക പരിജ്ഞാനമുള്ള വിദഗ്ധരില്ലെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. 1985ല്‍ കെ.ബി.പി.എസ് വാങ്ങിയ ഹാരീസ് മെഷീനിലാണ് ലോട്ടറി പ്രിൻറിങ് ജോലികള്‍ നടത്തുന്നത്. ലോട്ടറി ടിക്കറ്റുകളില്‍ നമ്പറുകള്‍ രേഖപ്പെടുത്താന്‍ എട്ടരക്കോടി ചെലവഴിച്ച് ഒരു വര്‍ഷം മുമ്പ് വാങ്ങിയ ബാര്‍കോഡിങ് മെഷീന്‍ ഹാരീസ് അച്ചടി യന്ത്രവുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ലോട്ടറി ടിക്കറ്റില്‍ ബാര്‍കോഡിങ് നടത്താന്‍ കരാര്‍ നല്‍കി ദിനം പ്രതി ലക്ഷങ്ങള്‍ ചോര്‍ത്തുന്ന മഹാരാഷ്ട്ര കമ്പനിക്കാണ് ഹാരീസ് മെഷീനിെൻറയും അറ്റകുറ്റപ്പണിക്ക് കരാര്‍ നല്‍കിയത്. ടിക്കറ്റിന് മൂന്ന് പൈസക്കാണ് മഹാരാഷ്ട്ര കമ്പനിക്ക് ബാര്‍കോഡിങ് കരാര്‍. ദിവസം 94 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കുന്ന കെ.ബി.പി.എസില്‍നിന്ന് ലക്ഷങ്ങളാണ് കമ്പനി ചോര്‍ത്തുന്നത്. എന്നാല്‍, ലോട്ടറി ടിക്കറ്റുകളുടെ അച്ചടിയും ബാര്‍കോഡിങ്ങും ചെയ്യുന്ന മറ്റൊരു കരാറുകാരന് ടിക്കറ്റിന് നാല് പൈസയാണ് നല്‍കുന്നത്. സെക്യൂരിറ്റി പ്രസ് വാടക്കെടുത്തിരിക്കുന്നത് കാരാറുകാരനാണെങ്കിലും അച്ചടിയും ബാര്‍കോഡിങ്ങും ചെയ്യുന്നത് കെ.ബി.പി.എസ് തൊഴിലാളികളാണ്. പേപ്പര്‍ മാത്രമാണ് കരാറുകാരന് കെ.ബി.പി.എസ് നല്‍കുന്നത്. എന്നാല്‍, ബാര്‍കോഡിങ് ജോലി മാത്രം കരാറെടുത്തിരിക്കുന്ന മഹാരാഷ്ട്ര കമ്പനിക്ക് തുക അതത് ദിവസം നല്‍കുമ്പോള്‍ നാല് പൈസക്ക് ലോട്ടറി അച്ചടിക്കുന്ന കരാറുകാരന് 1.32 കോടി രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. കെ.ബി.പി.എസില്‍ അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകളില്‍ ബാര്‍കോഡിങ് ജോലി നിര്‍വഹിക്കാന്‍ സാങ്കേതിക പരിജ്ഞാനമുള്ള തൊഴിലാളികള്‍ ഇല്ലെന്ന് പറഞ്ഞ് മെഷീന്‍ ഇറക്കുമതി ചെയ്ത മഹാരാഷ്ട്ര കമ്പനിക്കുതന്നെ ബാര്‍കോഡിങ് നടത്താന്‍ കരാര്‍ നല്‍കിയതില്‍ ദുരൂഹതക്ക് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.