കാക്കനാട്: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്.) പെഷന്‍ പദ്ധതി തുക അടക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ കെ.ബി.പി.എസ് (കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷൻ സൊസൈറ്റി) മാനേജ്മെൻറിന് പ്രോവിഡൻറ് ഫണ്ട് കമീഷണറുടെ പ്രോസിക്യൂഷന്‍ നോട്ടീസ്. 15 ദിവസത്തിനകം മുഴുവന്‍ തുകയും അടച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് കെ.ബി.പി.എസ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി സ്ഥാനം ഒഴിയുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് േപ്രാവിഡൻറ് ഫണ്ട് കമീഷണറുടെ നോട്ടിസ് കെ.ബി.പി.എസിൽ ലഭിച്ചത്. രണ്ട് ദിവസം മുമ്പ് കെ.ബി.പി.എസിലെത്തിയ മാനേജിങ് ഡയറക്ടര്‍ മാനേജ്മെൻറ് പ്രതിനിധികളുടെ യോഗത്തില്‍ സ്ഥാനമൊഴിഞ്ഞ വിവരം അറിയിക്കുകയായിരുന്നു. പൊലീസിൽ ഉന്നത സ്ഥാനം വഹിക്കുന്ന തനിക്ക് മറ്റൊരു സ്ഥാപനത്തിെൻറ അധിക ചുമതല കൂടി ഏറ്റെടുക്കുന്നതില്‍ നിയമ തടസ്സമുണ്ടെന്നായിരുന്നു മാനേജ്മെൻറ് പ്രതിനിധികളുടെ യോഗത്തില്‍ ടോമിന്‍ തച്ചങ്കരിയുടെ വിശദീകരണം. 2014 സെപ്റ്റംബറില്‍ ചുമതലയേറ്റ അദ്ദേഹത്തിെൻറ കാലാവധി കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചിരുന്നെങ്കിലും പദവിയിൽ തുടരുകയായിരുന്നു. അതേസമയം, പി.എഫ് കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് പലവട്ടം നല്‍കിയ നോട്ടീസിന് മറുപടി നല്‍കുന്നതില്‍ മാനേജ്മെൻറ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് തൊഴിലാളികളുടെ ആരോപണം. 2014 ഒക്ടോബര്‍ മുതല്‍ മാനേജ്മെൻറ് പി.എഫ് തുക അടച്ചിട്ടില്ല. കെ.ബി.പി.എസിനെ പി.എഫില്‍നിന്ന് ഒഴിവാക്കി 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് മറയാക്കിയാണ് മാനേജ്മെൻറ് തുക അടക്കാതിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കെ.ബി.പി.എസ് സ്വന്തം നിലയില്‍ രൂപീകരിച്ച എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലാണ് തൊഴിലാളി, മാനേജ്മെൻറ് വിഹിതം നിക്ഷേപിക്കുന്നത്. എന്നാല്‍, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചിരുന്നില്ല. ഇതുവരെ വിരമിച്ച 110 ജീവനക്കാരാണ് കെ.ബി.പി.എസ് പെന്‍ഷന്‍ സ്‌കീമില്‍നിന്ന് തുച്ഛമായ പെന്‍ഷന്‍ പോലും കിട്ടാതെ ദുരിതത്തിലായത്. 10 വര്‍ഷമായി കെ.ബി.പി.എസില്‍ ജോലിയെടുക്കുന്ന 300 താൽക്കാലിക തൊഴിലാളികള്‍ക്ക് ഒരു പെന്‍ഷന്‍ ആനുകൂല്യവും ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.