ജല അതോറിറ്റി എം.ഡിയെ അറസ്​റ്റ്​ ചെയ്​ത്​ ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: കോടതിയലക്ഷ്യ കേസിൽ വാട്ടർ അതോറിറ്റി എം.ഡി ഷൈനമോളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈകോടതി ഉത്തരവ്. കരാർ ജോലിയേറ്റെടുത്ത കമ്പനിക്ക് ലേബർ ചെലവ് പുതുക്കി നൽകാനുള്ള ഹൈകോടതി നിർദേശം പാലിച്ചില്ലെന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഡിവിഷൻ ബെഞ്ച് ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്. നവംബർ 15ന് രാവിലെ 10.15ന് കോടതി മുമ്പാകെ ഹാജരാക്കാനാണ് ഉത്തരവ്. അറസ്റ്റ് ചെയ്താൽ 25,000 രൂപയുടെ സ്വന്തം ജാമ്യത്തിൽ വിടാമെന്നും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച നേരിട്ട് ഹാജരാകാമെന്ന ഉറപ്പ് പാലിക്കാതിരുന്നതിനെ തുടർന്നാണ് േകാടതി കടുത്ത നിലപാടെടുത്തത്. ചെന്നൈയിലെ എൻജിനീയറിങ് പ്രൊജക്‌ട്സ് ഇന്ത്യ ലിമിറ്റഡ് സീനിയർ മാനേജർ ശ്രീനേഷാണ് വാട്ടർ അതോറിറ്റി എം.ഡിക്കെതിരെ കോടതിയലക്ഷ്യ ഹരജി നൽകിയത്. കരാർ ജോലിയിൽ ലേബർ ചെലവ് പുതുക്കി നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വാട്ടർ അതോറിറ്റി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി. എന്നാൽ, ലേബർ ചെലവ് പുതുക്കി നൽകാമെന്ന് കമ്പനിയുമായുണ്ടാക്കിയ കരാറിൽ പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വാട്ടർ അതോറിറ്റി ഈ ആവശ്യം വീണ്ടു നിരസിച്ചു. തുടർന്നാണ് കമ്പനി മാനേജർ കോടതിയലക്ഷ്യ ഹരജി നൽകിയത്. വാട്ടർ അതോറിറ്റി എം.ഡിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് നേരേത്ത ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. വാട്ടർ അതോറിറ്റി അഭിഭാഷകൻ വിശദീകരണത്തിന് സമയം തേടിയതിനെത്തുടർന്ന് ഒരാഴ്ച അനുവദിച്ചിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ചു. നവംബർ 13ന് നേരിട്ട് ഹാജരാകാൻ ഉത്തരവ് നൽകിയെങ്കിലും അഭിഭാഷകൻ കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അതേസമയം, എം.ഡിക്ക് വെള്ളിയാഴ്ച ഹാജരാകാൻ തടസ്സമുണ്ടെന്ന കാര്യം അറിയിച്ചില്ല. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ എം.ഡിയുടെ അസാന്നിധ്യം മനസ്സിലാക്കിയ കോടതി അറസ്റ്റ് വാറൻറ് ഉത്തരവാകുകയായിരുന്നു. എം.ഡിയുടെ നടപടിയിൽ ന്യായീകരണമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ നിർബന്ധപൂർവം ഹാജരാക്കാൻ ഇതല്ലാതെ മാർഗമില്ല. അതിനാലാണ് ജാമ്യമുള്ള വാറൻറ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.