കാക്കനാട്: കെ.ബി.പി.എസിൽ ഫാന്‍ പൊട്ടി വീണ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. ലോട്ടറി സെക്ഷനില്‍ വെള്ളിയാഴ്ച രാവിലെയാണ് അപകടം. കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ പൊട്ടിവീഴുകയായിരുന്നു. കരാര്‍ തൊഴിലാളികളായ പ്രീതി, ആതിര എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടന്‍ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ തൊഴിലാളികളെ പിന്നീട് ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. ജോലിസ്ഥലത്ത് സുരക്ഷ ഉറപ്പാക്കാത്ത മാനേജ്മെൻറ് നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ രണ്ട് മണിക്കൂറോളം ജോലിയില്‍നിന്ന് വിട്ട്നിന്ന് പ്രതിഷേധിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഘടിപ്പിച്ച ഫാനുകള്‍ ഹുക്ക് ദ്രവിച്ച് അപകടാവസ്ഥയിലാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികളുടെ നിസ്സഹകരണ സമരത്തെത്തുടര്‍ന്ന് ലോട്ടറി സെക്ഷനിലെ മുഴുവന്‍ ഫാനുകളും വൈകീട്ട് മാറ്റി സ്ഥാപിക്കാമെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്. നാലുപതിറ്റാണ്ടിലേറെ പഴക്കമുള്ള ഫാനുകളാണ് മിക്ക പ്ലാൻറിലും സ്ഥാപിച്ചിരിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. കെ.ബി.പി.എസിൽ ഭൂരിപക്ഷവും കരാര്‍ തൊഴിലാളികളാണ്. മാനേജ്മെൻറിനെതിരെ സംസാരിച്ചാല്‍ ജോലിയില്‍നിന്ന് പുറത്താക്കപ്പെടുമെന്ന് ഭയന്നാണ് തൊഴിലാളികള്‍ ജോലിയെടുക്കുന്നത്. ഇതുകൂടാതെ സൂപ്പര്‍വൈസര്‍മാരുടെയും അസി.മാനേജര്‍മാരുടെയും പീഡനവും അസഹനീയമാണെന്ന് പരാതിപ്പെടുന്നു. 10 മുതല്‍ 12 വര്‍ഷമായി കരാര്‍ വ്യവസ്ഥയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുമുണ്ട്. സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് മിനിമം വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെ.ബി.പി.എസിലെ താൽക്കാലിക തൊഴിലാളികള്‍ക്ക് ബാധകമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.