പുക്കാട്ടുപടി: ഫോണില്‍ കോള്‍ വരുമ്പോള്‍ 'ഹലോ' പറഞ്ഞതിനു ശേഷം 'റെയില്‍വേ സ്റ്റേഷന്‍ അല്ല' എന്നു പറഞ്ഞ് സംസാരം തുടങ്ങേണ്ട അവസ്ഥയിലാണ് എടത്തല എം.ഇ.എസ് ജാറത്തിന് സമീപം താമസിക്കുന്ന ഷമീര്‍. ആലുവ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഫോണ്‍ കോളുകള്‍ ഇപ്പോള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നത് ഷമീറിന്‍െറ ഫോണിലേക്കാണ്. ട്രെയിന്‍ പോയോ, വൈകുമോ, സ്റ്റോപ്പ് ഉണ്ടോ തുടങ്ങിയ അന്വേഷണങ്ങള്‍ക്ക്, നമ്പര്‍ മാറിപ്പോയി എന്ന് മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് ഷമീര്‍. മുമ്പൊന്നും ഈ പ്രശ്നം ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മുതലാണ് റെയില്‍വേ സ്റ്റേഷന്‍ അന്വേഷണങ്ങളുമായി വിളികള്‍ ഷമീറിന്‍െറ ഫോണിലേക്ക് വന്നുതുടങ്ങിയത്. ബി.എസ്.എന്‍.എല്‍ കണക്ഷനാണ് വര്‍ഷങ്ങളായി ഷമീര്‍ ഉപയോഗിച്ചുവരുന്നത്. സംഭവത്തെതുടര്‍ന്ന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും ബി.എസ്.എന്‍.എല്ലില്‍ അറിയിക്കാനാണ് നിര്‍ദേശം ലഭിച്ചത്. എന്നാല്‍, തങ്ങള്‍ക്കൊന്നും ചെയ്യാനില്ളെന്നും റെയില്‍വേയുടെ സൈറ്റില്‍ വന്ന പിഴവാണിതെന്നുമായിരുന്നു ബി.എസ്.എന്‍.എല്‍ അധികൃതരുടെ മറുപടി. റെയില്‍വേ സൈറ്റില്‍ നിന്നാണ് ഈ നമ്പര്‍ ലഭിക്കുന്നതെന്ന് ഫോണ്‍ വിളിക്കുന്നവര്‍ പറയുന്നു. ട്രെയിന്‍ വിവരങ്ങള്‍ അന്വേഷിച്ച് 24 മണിക്കൂറും ഫോണ്‍ കാളുകള്‍ വരാന്‍ തുടങ്ങിയതോടെ റെയില്‍വേയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷമീര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.