ബദിയഡുക്ക: കുമ്പഡാജെ പഞ്ചായത്ത് ബഡ്സ് സ്കൂൾ കെട്ടിടം പണി പൂർത്തിയായിട്ടും ഉദ്ഘാട നം വൈകുന്നു. 2013, 2014 വർഷത്തിൽ നബാർഡിെൻറ 1.42 കോടി രൂപയാണ് ബഡ്സ് സ്കൂളിന് ലഭിച്ചത്. 2014ൽതന്നെ കറുവത്തടുക്കയിലുള്ള പഞ്ചായത്ത് ഉടമസ്ഥതയിലെ 62 സെൻറ് സ്ഥലം ഇതിനായി നൽകി. ഒരുവർഷം മുമ്പ് കെട്ടിടവും ചുറ്റുമതിലും പണിതു. കുടിവെള്ളം ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കി. എന്നാൽ, ഉദ്ഘാടനം നടത്തി കെട്ടിടം തുറന്നുകൊടുക്കാൻ വൈകുകയാണ്. ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. 400ലേറെ എൻഡോസൾഫാൻ ദുരിതബാധിതരുള്ള പഞ്ചായത്താണ് കുമ്പാഡാജെ. ഇതിൽ എൺപതോളം വിദ്യാർഥികളാണ്. ഇവർക്കായി നിർമിച്ച സ്കൂളാണ് നോക്കുകുത്തിയായി നിൽക്കുന്നത്.
ഡോക്ടറെയും മറ്റു ജീവനക്കാരെയും ഇവിടെ നിയമിക്കേണ്ടതുണ്ട്. പ്രതിമാസം 75,000 രൂപ പഞ്ചായത്തിന് ചെലവിനായി കണ്ടെത്തേണ്ടിവരും. തനത് ഫണ്ട് കൂടുതൽ ഇല്ലാത്ത പഞ്ചായത്തിന് ഇൗ ബാധ്യത താങ്ങാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. 2012ൽ പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം സർക്കാറിനെ അറിയിച്ചിരുന്നു. തുടർന്നാണ് ഫണ്ട് നബാർഡ് വഴി ലഭ്യമാക്കിയത്. എന്നാൽ, പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനോ പ്രവർത്തനം തുടങ്ങാനോ കഴിഞ്ഞില്ല. ഇത് ഭരണസമിതിയുടെ വീഴ്ചയാെണന്ന പരാതിയാണ് ഉയരുന്നത്. അതേസമയം, ബന്ധപ്പെട്ട വകുപ്പിൽനിന്ന് കെട്ടിടം പഞ്ചായത്തിന് കൈമാറിക്കിട്ടാൻ വൈകിയതാണ് ഉദ്ഘാടനം വൈകാനിടയാക്കിയതെന്നും രണ്ടാഴ്ചമുമ്പ് കെട്ടിടം കൈമാറിക്കിട്ടിയെന്നും അതിനാൽ ഉദ്ഘാടനം ഉടനെ നടക്കുമെന്നും പഞ്ചായത്ത് അംഗം ഫാത്തിമത്ത് സുഹ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.