അഞ്ചു പഞ്ചായത്തുകളില്‍ കാല്‍കോടിയുടെ പദ്ധതിക്ക് സാങ്കേതികാനുമതി

കാസര്‍കോട്: ഉറവിട മാലിന്യ സംസ്കരണ യൂനിറ്റുകള്‍ സ്ഥാപിക്കാനായി കാല്‍കോടി രൂപയുടെ പദ്ധതിക്ക് ജില്ലാ ശുചിത്വമിഷന്‍െറ സാങ്കേതിക അനുമതിയായി. ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിലായി ആറു പദ്ധതികളാണ് നടപ്പാക്കുക. പുല്ലൂര്‍-പെരിയ, പിലിക്കോട്, മടിക്കൈ, ചെറുവത്തൂര്‍, ദേലംപാടി എന്നീ പഞ്ചായത്തുകളില്‍ തെരഞ്ഞെടുത്ത വീടുകളില്‍ പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ്, കലം കമ്പോസ്റ്റ് യൂനിറ്റുകളാണ് സ്ഥാപിക്കുക. പുല്ലൂര്‍ പെരിയയില്‍ 550 പൈപ്പ് കമ്പോസ്റ്റിനായി 4.95 ലക്ഷം രൂപയും പിലിക്കോടില്‍ 48 ബയോഗ്യാസ് പ്ളാന്‍റിന് 4.08 ലക്ഷവും മടിക്കൈയില്‍ 50 ബയോഗ്യാസ് പ്ളാന്‍റിന് 4.25 ലക്ഷവും 1000 കലം കമ്പോസ്റ്റിന് അഞ്ച് ലക്ഷം രൂപയും ചെറുവത്തൂരില്‍ 200 പൈപ്പ് കമ്പോസ്റ്റിന് 1.8 ലക്ഷവും ദേലംപാടിയില്‍ 555 പൈപ്പ് കമ്പോസ്റ്റിന് 4.9 ലക്ഷം രൂപയുമാണ് അടങ്കല്‍ തുക കണക്കാക്കിയിരിക്കുന്നത്. ഒരു ബയോഗ്യാസ് പ്ളാന്‍റിന് 8500 രൂപയും പൈപ്പ് കമ്പോസ്റ്റിന് 900 രൂപയും കലം കമ്പോസ്റ്റിന് 500 രൂപയുമാണ് നിര്‍മാണ ചെലവ്. ബയോഗ്യാസ് പ്ളാന്‍റ് നിര്‍മിക്കാനുള്ള തുകയില്‍ 50 ശതമാനം ശുചിത്വമിഷനും 25 ശതമാനം വീതം അതത് തദ്ദേശ സ്ഥാപനവും ഗുണഭോക്താവും വഹിക്കും. പൈപ്പ് കമ്പോസ്റ്റിനും കലം കമ്പോസ്റ്റിനും 75 ശതമാനം ശുചിത്വമിഷനും 15 ശതമാനം തദ്ദേശ സ്ഥാപനവും 10 ശതമാനം ഗുണഭോക്താവും വഹിക്കണം. സംസ്ഥാനത്ത് ആദ്യമായാണ് ശുചിത്വമിഷന്‍ ജില്ലാതല സമിതിയുടെ സാങ്കേതിക അനുമതിയോടെ ഇത്തരം പദ്ധതി ആവിഷ്കരിക്കുന്നത്. ശുചിത്വമിഷന്‍െറ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ജനങ്ങളിലേക്കത്തെിക്കുന്നതിന്‍െറ ഭാഗമായി അഞ്ചുലക്ഷം വരെയുള്ള പ്രോജക്ടുകള്‍ക്ക് ജില്ലാതല സമിതിയുടെ പരിഗണന ലഭിച്ചാല്‍ മതിയെന്ന നിര്‍ദേശമുണ്ട്. അതിനാലാണ് ജില്ലയില്‍ ഇത്തരമൊരു പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കാനായതെന്ന് ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.വി. രാധാകൃഷ്ണന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.