പയ്യന്നൂർ: ചെറിയ ഇടവേളക്കുശേഷം ജില്ലയിലെ പാതകൾ വീണ്ടും കുരുതിക്കളമാകുന്നു. 34 ദിവ സത്തിനിടെ പൊലിഞ്ഞത് 33 ജീവനുകൾ. ഇതിൽ ഏറെയും മരിച്ചത് ദേശീയപാതയിൽ. ഏറ്റവും ഒടുവി ലായി വെള്ളൂരിലെ അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങിയ കൂ വോട്ടെ ഫൽഗുനനും കുഞ്ഞിമംഗലത്തെ കുഞ്ഞികൃഷ്ണനുമാണ് മരിച്ചത്. ഈ അപകടത്തിൽ ഇവർ രണ്ടുപേരുടെയും ഭാര്യമാർ ഉൾപ്പെടെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വേഗം നിയന്ത്രിക്കാൻ നടപടിയില്ലാത്തതും കാമറകൾ കണ്ണടച്ചതുമാണ് റോഡപകടങ്ങൾക്ക് ആക്കംകൂട്ടുന്നത്. അപകടങ്ങൾ ഉണ്ടാകുമ്പോൾമാത്രം ഡിവൈഡറുകളും മറ്റും സ്ഥാപിക്കാറുണ്ടെങ്കിലും ഇവയെല്ലാം ആരംഭശൂരത്വത്തിൽ ഒതുങ്ങുകയാണ് പതിവ്. പാതയിൽ പരിശോധനയുടെ അഭാവവും അപകടം കൂടാൻ കാരണമാണ്. രണ്ടാഴ്ചക്കുള്ളിൽ മാത്രം ഡസനോളം പേരാണ് മരിച്ചത്.
ജില്ലയിൽ മരിച്ച 33 പേരിൽ 25 പേർ ഇരുചക്രവാഹന യാത്രക്കാരാണ്. അമിതവേഗവും അശ്രദ്ധയും ലഹരി ഉപയോഗവും ഇരുചക്രവാഹന അപകടം കൂട്ടുമ്പോൾ വലിയ വാഹനങ്ങളുടെ അപകടകാരണം പലപ്പോഴും ഡ്രൈവർമാരുടെ ഉറക്കമാണ്. കഴിഞ്ഞദിവസം രാത്രി പാപ്പിനിശ്ശേരിയിൽ മാതൃഭൂമി ചാനൽ കാമറമാൻ പ്രതീഷ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് വെള്ളൂരിൽ രണ്ടുപേർ മരിച്ചത്. ഇതിനിടെ ബൈക്കിൽ ബസിടിച്ച് പരിക്കേറ്റ മാനന്തേരി സത്രത്തിലെ കെ.പി. മുനീറും ചികിത്സക്കിടെ മരിച്ചു. രാത്രികാലങ്ങളിൽ അപകടത്തിൽപെട്ടവർ ഉടൻ ചികിത്സ കിട്ടാതെ രക്തം വാർന്ന് മരിക്കുന്നതും പതിവാണ്. പ്രതീഷിെൻറ ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. സംഭവം നടന്ന് കുെറസമയം കഴിഞ്ഞശേഷമാണ് നാട്ടുകാർ കണ്ടതെന്ന് പറയുന്നു. ചില അപകടങ്ങളിൽ കണ്ടവർ തിരിഞ്ഞുനോക്കാതെപോകുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞയാഴ്ചതന്നെ വാരം ചതുരക്കിണറിൽ ഓട്ടോയും ബൈക്കുമിടിച്ച് മൂന്നു പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരെയും ആശുപത്രിയിലെത്തിക്കാൻ വൈകിയതായി പറയുന്നു. ബൈക്കുകൾ കൂട്ടിയിടിച്ചുമരിക്കുന്ന സംഭവവും ജില്ലയിൽ വിരളമല്ല.
പെരിങ്ങോത്ത് രണ്ടു യുവാക്കൾ മരിച്ചത് ബൈക്കുകൾ കൂട്ടിയിടിച്ചാണ്. ഇരുചക്രവാഹന യാത്രക്കാർക്ക് ഹെൽമറ്റും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇത് ലംഘിക്കുന്നത് പതിവാണ്. ഇതിനെതിരെയുള്ള നടപടി പേരിനുമാത്രമായി മാറി. നിലവാരമില്ലാത്ത ഹെൽമറ്റുകൾ ചെറിയതുകക്ക് റോഡരികിലും മറ്റും വാങ്ങാൻ കിട്ടുന്നുണ്ട്. ഇത് ഉപയോഗിക്കുന്നവരും സുരക്ഷിതരല്ല. മാത്രമല്ല, പിറകിൽ ഇരിക്കുന്നവർക്ക് ഹെൽമറ്റ് നിർബന്ധമില്ല. അടുത്തകാലത്ത് ജില്ലയിലുണ്ടായ രണ്ട് അപകടങ്ങളിൽ മരിച്ചത് പിറകിൽ ഇരിക്കുന്നവരാണ്. സാരിയും ഷാളും ചക്രത്തിൽ കുടുങ്ങി മരിക്കുന്ന സംഭവവുമുണ്ട്. പരിശോധന കർശനമാക്കുകയും വേഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യാത്തപക്ഷം റോഡുകളിലെ ചോരയൊഴുക്ക് കൂടുകതന്നെ ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. ഒപ്പം ഗുണനിലവാരമുള്ളതും കഴുത്തുവരെ സുരക്ഷ നൽകുന്നതുമായ ഹെൽമറ്റുകൾ മാത്രം ഉപയോഗിക്കാൻ അനുവദിക്കുകയും വേണമെന്ന ആവശ്യവും ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.