വീടും സ്ഥലവും നഷ്​ടപ്പെട്ടവരെ പുനരധിവസിപ്പിക്കും -മന്ത്രി ചന്ദ്രശേഖരൻ

ദുരിതാശ്വാസ ക്യാമ്പ് റവന്യൂ, കൃഷി മന്ത്രിമാർ സന്ദർശിച്ചു കണ്ണൂർ: ഇരിട്ടി മേഖലയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും സ്ഥലവും വീടും പൂർണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഇരിട്ടി കിളിയന്തറ സ​െൻറ് തോമസ് ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൂർണമായി സ്ഥലവും വീടും തന്നെ ഒലിച്ചുപോയ പതിനഞ്ചോളം പേർ ഇരിട്ടി മേഖലയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിൽപെട്ടവരിൽ ഭൂമിയില്ലാത്തവരുടെ കാര്യവും പരിഗണിക്കും. ചില സംഘടനകളും ഗ്രാമപഞ്ചായത്തും വീട് വെക്കുന്നതിന് ആവശ്യമായ സ്ഥലം ഉൾപ്പെടെ നൽകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത് സന്തോഷകരമാണ്. സ്ഥലം ലഭ്യമാവുന്നമുറക്ക് സർക്കാർ വീടുവെച്ച് നൽകും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിപ്പാർപ്പിക്കും. വീട്ടുവാടക സർക്കാർ നൽകും. കാലവർഷത്തിൽ സംസ്ഥാനത്തി​െൻറ എല്ലാഭാഗത്തും വലിയ കെടുതികളുണ്ടായിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറായി പെയ്യുന്ന മഴ മലബാർമേഖലയിലെ ജില്ലകളെയാകെ ബാധിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ രൂക്ഷമായ കെടുതികൾ വയനാട്ടിലും കോഴിക്കോട്ടും കണ്ണൂരിലുമാണ്. ഇത് അർഹിക്കുന്ന ഗൗരവത്തോടെ കണ്ട് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കും. കാലവർഷക്കെടുതി കൈകാര്യംചെയ്യുന്നതിന് സാമ്പത്തികപ്രശ്‌നമില്ല. എല്ലാ ജില്ലയിലും ആദ്യഘട്ടത്തിൽ 50 ലക്ഷം രൂപ കൊടുത്തിട്ടുണ്ട്. ആവശ്യമായ പണം നൽകാൻ നടപടി സ്വീകരിക്കും. താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളെക്കുറിച്ചും ദുരിതബാധിതരെക്കുറിച്ചും റിപ്പോർട്ടുകൾ ലഭിക്കുന്നമുറക്ക് സർക്കാർസഹായം ലഭ്യമാക്കും. ദുരന്തബാധിത പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ഉണർന്നു പ്രവർത്തിക്കുന്നത് ജനങ്ങളാണെന്നും റവന്യൂമന്ത്രി പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും കിളിയന്തറയിലെ ദുരിതാശ്വാസ ക്യാമ്പും നാശനഷ്ടം സംഭവിച്ച അയ്യൻകുന്ന് വില്ലേജിലെ കച്ചേരിക്കടവും സന്ദർശിച്ചു. പി.കെ. ശ്രീമതി ടീച്ചർ എം.പി, സണ്ണിജോസഫ് എം.എൽ.എ, ജില്ല കലക്ടർ മിർ മുഹമ്മദലി, സബ് കലക്ടർ എസ്. ചന്ദ്രശേഖർ, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ എന്നിവരും മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.