ഗോവിന്ദാപുരത്തെ ജാതിവിവേചനം: വീട്​ വിട്ടവർക്ക്​ തിരികെയെത്താൻ പൊലീസ്​ സംരക്ഷണം നൽകണമെന്ന്​ ഹൈകോടതി

മുതലമട പഞ്ചായത്തും സർക്കാറുകളും വിശദീകരണം നൽകണം െകാച്ചി: ജാതിവിവേചനത്തി​െൻറ പേരിൽ ഗ്രാമം വിടേണ്ടിവന്ന പാലക്കാട് മുതലമട ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്ലിയ സമുദായക്കാർക്ക് തിരികെ വീടുകളിലെത്താൻ പൊലീസ് സംരക്ഷണത്തിന് ഹൈകോടതി ഉത്തരവ്. മുതിർന്ന ജാതിക്കാരുടെ അക്രമത്തിനും വിവേചനത്തിനും വിധേയരായതിനെ തുടർന്ന് പുറന്തള്ളപ്പെട്ടവർക്ക് സുരക്ഷിതമായി വീടുകളിലെത്തി സാധാരണ ജീവിതം നയിക്കാൻ മതിയായ പൊലീസ് സംരക്ഷണം നൽകാനാണ് ഡി.ജി.പി, പാലക്കാട് എസ്.പി, ഡിവൈ.എസ്.പി എന്നിവർക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. പ്രദേശത്ത് ജാതി വിവേചനത്തി​െൻറ ഭാഗമായ അയിത്താചരണവും അക്രമവും നടക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകളും മുതലമട പഞ്ചായത്തും അടക്കമുള്ള എതിർകക്ഷികളോട് വിശദീകരണവും തേടി. ഗോവിന്ദാപുരത്തെ ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വീടുകളിൽ സുരക്ഷിതമായി താമസിക്കാൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് അംബേദ്കർ കോളനിവാസികളും ചക്ലിയ സമുദായക്കാരുമായ ശിവരാജ്, ശെന്തിൽകുമാർ എന്നിവരും നൽകിയ ഹരജികളിലാണ് കോടതിയുടെ ഇടപെടൽ. സാമൂഹിക നീതി വകുപ്പിൽനിന്ന് അനുവദിച്ച ഫണ്ട് പട്ടിക ജാതിക്കാരായ തങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കാതെ ദുരുപയോഗം ചെയ്യുന്നതായി ഹരജിയിൽ പറയുന്നു. ഉയർന്ന ജാതിയിൽപ്പെട്ടവർ വിവേചനപരമായാണ് പെരുമാറുന്നത്. പൊതുജല വിതരണ സംവിധാനത്തിൽനിന്ന് വെള്ളമെടുക്കാൻ ചക്ലിയർക്ക് അവകാശമില്ല. ക്ഷേത്രങ്ങളിലും പൊതു ശ്മശാനത്തിലും അയിത്തം കൽപ്പിച്ചിരിക്കുന്നു. ചായക്കടകളിൽ പോലും പ്രത്യേക സ്ഥലവും ഗ്ലാസും പാത്രങ്ങളുമൊക്കെയാണ് ഉള്ളത്. രൂക്ഷമായ വിവേചനവും അയിത്തവും നടമാടിയിട്ടും പരാതികളിൽ ഒരു നടപടിയും മുതലമട പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമത്തിനെതിരെ കേസെടുക്കാൻ ബാധ്യസ്ഥരായ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് മാത്രമല്ല, ചക്ലിയരെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കുകയുമാണ്. ഗ്രാമത്തിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ ഒരു ക്ഷേത്രത്തിലും പരിസരത്തുമായാണ് തങ്ങൾ കഴിയുന്നത്. സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാനും താമസിക്കാനും പൊലീസ് സംരക്ഷണം നൽകണമെന്നായിരുന്നു ഹരജിയിലെ അടിയന്തര ആവശ്യം. ഇൗ ആവശ്യമാണ് കോടതി അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.