പ്രായപൂർത്തിയായവർക്ക് വിശ്വാസവും പങ്കാളിയെയും തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമില്ലേ? സഞ്ജയ് ഭട്ട് കോഴിക്കോട്: ഹാദിയ കേസിൽ ശക്തമായ പ്രതികരണവുമായി ഗുജറാത്ത് കേഡർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട്. ഹാദിയ മതം മാറിയ സംഭവം എൻ.ഐ.എ അന്വേഷണത്തിന് കൈമാറിയ സുപ്രീംകോടതി നടപടിയെയാണ് സഞ്ജീവ് ഭട്ട് തെൻറ ഫേസ്ബുക്ക് പേജിലൂടെ വിമർശിക്കുന്നത്. പ്രായപൂർത്തിയായ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും വിശ്വാസവും സ്വന്തം പങ്കാളിയെയും തെരഞ്ഞെടുക്കാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമില്ലേയെന്ന് ഭട്ട് ചോദിക്കുന്നു. ഇക്കാര്യത്തിൽ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്ക് എന്താണ് കാര്യമെന്നും ഭട്ട് ചോദിക്കുന്നു. ഹാദിയ കേസിൽ 24 വയസ്സുള്ള ഹിന്ദു യുവതിയും 27 വയസ്സുള്ള മുസ്ലിം യുവാവുമാണ് പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാൽ, 24 വയസ്സുള്ള ഒരു മുസ്‍ലിം യുവതിയും 27കാരനായ ഒരു ഹിന്ദു യുവാവും ആണ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നതെങ്കിലോ എന്ന് അദ്ദേഹം ചോദിച്ചു. ഇത് ദേശീയ അന്വേഷണം അര്‍ഹിക്കുന്ന കേസ് ആണോ? പ്രായപൂര്‍ത്തിയായവരുടെ പരസ്‍പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ അന്വേഷണം നടത്താന്‍ പരമോന്നത കോടതി നിര്‍ദേശം നല്‍കേണ്ടതുണ്ടോ? വിശ്വാസത്തിെൻറ പേരില്‍ നമ്മള്‍ ശിക്ഷിക്കപ്പെടണോ? എന്തിനാണ് കുട്ടികളുടെ ഉടമകള്‍ തങ്ങളാണെന്ന് മാതാപിതാക്കള്‍ കരുതുന്നത്. അവള്‍ എന്തെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവളെ ശിക്ഷിക്കണം. അതല്ലെങ്കില്‍ അവള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ആരെയും വിവാഹം ചെയ്യാനും ജീവിക്കാനും അവകാശമുണ്ട്'' –സഞ്ജീവ് ഭട്ട് കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.