ചെറുവത്തൂര്‍: മടക്കര തുറമുഖത്തോടു ചേര്‍ന്നുള്ള കാവുഞ്ചിറ തുരുത്ത് വിനോദസഞ്ചാര കേന്ദ്രമാകും. മടക്കര ഹാര്‍ബറിന് സമീപത്തെ ഡ്രഡ്ജിങ്ങിനും തുരുത്തിെൻറ പ്രാഥമിക നിര്‍മാണത്തിനുമായി 4.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മടക്കര ഹാര്‍ബറിലേക്ക് മീനുമായി എത്തുന്ന ബോട്ടുകള്‍ക്ക് സുഗമമായി എത്താനും തുരുത്ത് വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുമായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് നേരത്തെ പദ്ധതി തയാറാക്കി സര്‍ക്കാറിന് സമർപ്പിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് ഭരണാനുമതി ലഭിച്ചത്. ആദ്യഘട്ടത്തില്‍ ഡ്രഡ്ജിങ്ങും ജിയോ ട്യൂബ് ഉപയോഗിച്ചുള്ള തുരുത്തിെൻറ നിര്‍മാണവും നടക്കും. മടക്കര ബോട്ടുചാല്‍ ഒരുക്കുമ്പോള്‍ നീക്കം ചെയ്യുന്ന മണല്‍ കൂടി നിക്ഷേപിച്ച് ഇതിെൻറ വിസ്തൃതി കൂട്ടും. പദ്ധതി നടപ്പായാല്‍ ജില്ലയിലെ ഹൗസ് ബോട്ട് ടൂറിസത്തിന് അത് പുത്തനുണര്‍വാകും. നിലവില്‍ തേജസ്വിനിയില്‍ അച്ചാംതുരുത്തി, കോട്ടപ്പുറം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പതിനഞ്ചിലധികം ഹൗസ് ബോട്ടുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ബോട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇടത്താവളം എന്ന രീതിയില്‍ തുരുത്തിനെ മാറ്റിയെടുക്കാന്‍ ഈ പദ്ധതിവഴി സാധിക്കും. പ്രകൃതിദത്തമായി പുഴയില്‍ രൂപപ്പെട്ട തുരുത്താണിത്. അരികുകള്‍ കെട്ടി സംരക്ഷണം, ലഘുഭക്ഷണശാലകൾ, വിനോദോപാധികള്‍ എന്നിവ സ്ഥാപിച്ച് വിനോദ സഞ്ചാരികളുടെ വിശ്രമ കേന്ദ്രമാക്കുക എന്നിങ്ങനെയുള്ള നിർദേശമാണ് നേരത്തെ തയാറാക്കിയിരുന്നത്. ഇവിടെനിന്ന് അഴിത്തലയിലേക്കുള്ള കാഴ്ച മനോഹരമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് വിസ്തൃതമായ തുരുത്തായിരുന്നു ഇതെന്നും വീടുകള്‍പോലുമുണ്ടായിരുന്നുവെന്നും പ്രദേശത്തുള്ളവര്‍ പറയുന്നു. എന്നാല്‍, അനധികൃത മണലൂറ്റലിനെ തുടര്‍ന്ന് തുരുത്തിെൻറ വിസ്തൃതി കുറഞ്ഞുവരുകയായിരുന്നു. തേജസ്വിനിയില്‍നിന്നാരംഭിച്ച് കവ്വായി പുഴയിലൂടെ തീരദേശത്തിെൻറ സൗന്ദര്യം ആസ്വദിച്ചു കടന്നുപോകാവുന്ന തരത്തിലാണ് ഇവിടെ ഹൗസ് ബോട്ടുകള്‍ സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി വിദേശ വിനോദസഞ്ചാരികളും വലിയപറമ്പ്, കോട്ടപ്പുറം, അച്ചാംതുരുത്തി എന്നിവിടങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. കാവുഞ്ചിറ തുരുത്തില്‍ പദ്ധതി നടപ്പായാല്‍ കൂടുതല്‍ പേരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കണ ക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.