കുതിച്ചുയർന്ന് കോവിഡ്; ബംഗളൂരുവിൽ മാത്രം 24 പോസിറ്റിവ് കേസുകൾ

-തിങ്കളാഴ്ച 99 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 1246 ആയി ഉയർന്നു ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം. സംസ്ഥാനത്ത് ആദ്യമായി ഒറ്റദിവസത്തിൽ 99 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുട എണ്ണവും 1246 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ച 99 പേരിൽ 24 പേരും ബംഗളൂരു അർബൻ ജില്ലയിൽനിന്നാണ്. മാണ്ഡ്യയിൽ 17 പേർക്കും ഉത്തര കന്നടയിൽ ഒമ്പതു പേർക്കും റായ്ച്ചൂരിൽ ആറുപേർക്കും കലബുറഗിയിൽ പത്തുപേർക്കും ഗദഗ്, വിജയപുര എന്നിവിടങ്ങളിലായി അഞ്ചുപേർക്ക് വീതവും യാദ്ഗിറിൽ ആറുപേർക്കും ഹാസനിൽ നാലുപേർക്കും കൊപ്പാലിൽ മൂന്നുപേർക്കും ബെളഗാവിയിലും ദക്ഷിണ കന്നടയിലും രണ്ടുപേർക്ക് വീതവും മൈസൂരു, കുടക്, ബിദർ, ബെള്ളാരി, ദാവൻഗരെ, ഉഡുപ്പി എന്നിവിടങ്ങളിൽ ഒരോരുത്തർക്കും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി പുതിയ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത മൈസൂരുവിലും ഇതുവരെ ഒരു കോവിഡ് പോസിറ്റിവ് കേസ് മാത്രം റിപ്പോർട്ട് ചെയ്തിരുന്ന കുടകിലും മുബൈയിൽനിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഗ്രീൻ സോണിലായിരുന്ന കൊപ്പാലിലും മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 24പേരിൽ 16പേരും ശിവാജി നഗറിൽ രോഗം സ്ഥിരീകരിച്ച ആശുപത്രി ജീവനക്കാര‍ൻെറ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. പദരായനപുര നിയന്ത്രിത മേഖലയിലുള്ള അഞ്ചുപേർക്കും തമിഴ്നാടിലെ വെല്ലൂരിൽനിന്നെത്തിയ ഒരാൾക്കും നെലമംഗലയിൽനിന്നെത്തിയ ഒരാൾക്കും ചെന്നൈയിൽനിന്നെത്തിയ ഒരാൾക്കും ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചു. ഹാസൻ, റായ്ച്ചൂർ, കൊപ്പാൽ, വിജയപുര, ഗദഗ്, യാദ്ഗിർ, കലബുറഗി, ഉത്തര കന്നട, മാണ്ഡ്യ, ദക്ഷിണ കന്നട തുടങ്ങിയ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും മുംബൈ, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 99 പേരിൽ 64 പേരാണ് ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. തിങ്കളാഴ്ച 21 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 530 ആയി ഉയർന്നു. നിലവിൽ 678പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. എസ്.എസ്.എൽ.സി പരീക്ഷ ജൂൺ 25ന് തുടങ്ങും -പ്രീ യൂനിവേഴ്സിറ്റി പരീക്ഷ 18ന് ബംഗളൂരു: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷ ജൂൺ 25 മുതൽ ജൂലൈ നാലു വരെ നടക്കും. രണ്ടാം വർഷ പ്രീ യൂനിവേഴ്സിറ്റി പരീക്ഷയിൽ അവശേഷിക്കുന്ന ഇംഗ്ലീഷ് പരീക്ഷ ജൂൺ 18 നും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഇംഗ്ലീഷ്, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ പരീക്ഷകൾക്കിടയിൽ ഒരു ദിവസത്തെ ഇടവേളയുണ്ടാകും. വിശദമായ ടൈംടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. 8.48 ലക്ഷം വിദ്യാർഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. 2879 കേന്ദ്രങ്ങളിലായി 43,720 മുറികളിലായിട്ടായിരിക്കും പരീക്ഷ നടക്കുക. സാമൂഹിക അകലം ഉറപ്പാക്കിയായിരിക്കും പരീക്ഷ നടത്തുക. എല്ലാ വിദ്യാർഥികൾക്കും മാസ്ക് നിർബന്ധമാണ്. സ്കൗട്ട് ആൻഡ് ഗൈഡ്സ്, രാമകൃഷ്ണ മിഷൻ തുടങ്ങിയവർ വിദ്യാർഥികൾക്കുള്ള മാസ്ക് വിതരണം ചെയ്യും. എല്ലാ പരീക്ഷ ഹാളുകളിലും ഹാൻഡ് സാനിറ്റൈസറുകൾ നൽകും. എംബസി ഗ്രൂപ് പരീക്ഷ കേന്ദ്രങ്ങളിലേക്ക് ഹാൻഡ് സാനിറ്റൈസറുകൾ നൽകും. എല്ലാ കേന്ദ്രങ്ങളിലും തെർമൽ സ്കാനറുണ്ടാകും. രോഗ ലക്ഷണമുള്ളവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക സ്ഥലം അനുവദിക്കും. മാർച്ച് 27ന് ആരംഭിക്കാനിരുന്ന പരീക്ഷയാണ് ലോക്ഡൗണിനെതുടർന്ന് നീട്ടിവെച്ചത്. രണ്ടാം വർഷ പ്രീ -യൂനിവേഴ്സിറ്റി പരീക്ഷയിൽ ഇംഗ്ലീഷ് വിഷയത്തിൻെറ പരീക്ഷ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. കർണാടക പി.സി.സിയുടെ ബസ് അസമിലേക്കും ബംഗളൂരു: ബംഗളൂരുവിൽ കുടുങ്ങിയ അസമിലെ 33 പേരടങ്ങിയ വിദ്യാർഥികളെയും അന്തർസംസ്ഥാന തൊഴിലാളികളെയും അസമിൽ എത്തിക്കാൻ സൗജന്യമായി ബസ് ഏർപ്പെടുത്തി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് സലിം അഹമ്മദ് ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മൂന്നര ദിവസം നീണ്ട യാത്രയിൽ ഉടനീളം അവർക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും മറ്റു സാനിറ്റൈസറുകളും മാസ്കുകളും കെ.പി.സി.സി നൽകി. കോവിഡ് പ്രതിസന്ധി കഴിഞ്ഞാൽ എല്ലാവരും തിരിച്ച് ബംഗളൂരുവിലേക്കു തന്നെ വരണമെന്നും സലീം അഹ്മദ് യാത്രക്കാരോട് പറഞ്ഞു. ടി.എം. ഷാഹിദ് തെക്കിൽ, ഫാത്തിമ തബ്രേസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.