ചാരുംമൂട്: മേഖലയിൽ തെരുവുനായ്ക്കൾ ഭീതിപരത്തുന്നു. നിരവധി പേർക്ക് കടിയേറ്റിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. നൂറനാട് ഇടക്കുന്നത്ത് കഴിഞ്ഞദിവസം അഞ്ച് പേരെയാണ് തെരുവുനായ്ക്കൾ കടിച്ചത്. വീട്ടുമുറ്റത്ത് നിന്നവരായിരുന്നു ഇവരെല്ലാം. നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. ഇടക്കുന്നം ആക്കിനാട്ട് സുരേന്ദ്രൻ പിള്ളയുടെ ഭാര്യ വസന്ത (55), ബിജുഭവനത്തിൽ ഗോപിനാഥപിള്ളയുടെ ഭാര്യ രുക്മിണി (60), ദിനേശാലയത്തിൽ ദിനേശെൻറ ഭാര്യ അരുന്ധതി (54), സമീപത്ത് വാടകക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ രണ്ട് മക്കൾ എന്നിവരെയാണ് നായ്ക്കൾ ആക്രമിച്ചത്.
ശരീരമാസകലം കടിയേറ്റ വസന്തയെ ആദ്യം മാവേലിക്കര ജില്ല ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് ചികിത്സ നൽകി. ബാക്കിയുള്ളവരെ മാവേലിക്കര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ നിരവധി പശുക്കൾക്കും ആടുകൾക്കും കോഴികൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം വേടരപ്ലാവിൽ ഇരുചക്രവാഹനങ്ങളിൽ പോയവരെ ഓടിച്ചിട്ട് നായ്ക്കൾ കടിച്ചു. സംഭവത്തെത്തുടർന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. തെരുവുനായ്ക്കളെ പിടികൂടാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.