ആറാട്ടുപുഴ: കടൽഭിത്തിക്കായി കാത്തിരുന്ന് മടുത്ത തീരവാസികൾ ഒടുവിൽ മണൽഭിത്തി നിർമിച്ച് പ്രതിരോധം തീർക്കുന്നു. അധികൃതരുടെ വഞ്ചനയിൽ പ്രതിഷേധിച്ചും കടലാക്രമണ ഭീതിയിലുമാണ് മണൽഭിത്തികൾ തീർക്കുന്നത്. തീരവും കിടപ്പാടവും സംരക്ഷിക്കാൻ തങ്ങളുടെ മുന്നിൽ ഇതല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഇവർ പരിതപിച്ചു. അധികൃതർ നൽകിയ വാഗ്ദാനങ്ങൾ പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ. ഓരോ കടലാക്രമണം ഉണ്ടാകുമ്പോഴും എത്തുന്നവർ പദ്ധതിയും പരിഹാരവും പ്രഖ്യാപിച്ച് മടങ്ങും. എന്നാൽ, നിരാശയായിരുന്നു ഫലം.കാലങ്ങളായി കടലാക്രമണ ദുരിതം പേറുന്ന ആറാട്ടുപുഴ, തൃക്കുന്നപ്പുഴ നിവാസികൾ കാലവർഷം അടുത്ത് വരുംതോറും ഭീതിയിലാണ്.
ഏതുനിമിഷവും ആകെയുള്ള സമ്പാദ്യങ്ങളൊക്കെ കടലെടുത്ത് പോകുമെന്ന് അവർ ഭയപ്പെടുന്നു. മണൽകൂന തീർത്തെങ്കിലും കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള പെടാപ്പാടിലാണ് ഇപ്പോൾ. കടലെടുത്തുപോയ നിരവധി കുടുംബങ്ങൾ തീരത്തുണ്ട്. ഏക്കർ കണക്കിന് ഭൂമി സ്വന്തമായുണ്ടായിരുന്ന പലരും ഇന്ന് ഒരുതുണ്ട് ഭൂമിയില്ലാത്തവരായി. ഒാരോ കടലാക്രമണ വേളകളിലും ഭാഗ്യംകൊണ്ടാണ് പലരുടെയും വസ്തുവകകൾ കടലെടുക്കാതെ പോകുന്നത്. കരയിലേക്ക് പാഞ്ഞുകയറുന്ന തിരമാലയെ പ്രതിരോധിക്കാൻ പലയിടങ്ങളിലും പേരിനുപോലും കടൽഭിത്തിയില്ല.ഒാരോ കടലാക്രമണ സമയവും തീരവാസികൾക്ക് പണെച്ചലവിെൻറ നാളുകൾ കൂടിയാണ്. ഒാരോരുത്തരും അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മണൽചാക്ക് അടുക്കിയും എക്സ്കവേറ്റർ ഉപയോഗിച്ച് വലിയ മണൽഭിത്തി നിർമിച്ചും തങ്ങളുടെ വസ്തുവകകൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു. ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ മുടക്കുന്നവരുണ്ട്.
ഭാഗ്യംകൊണ്ട് ചിലരുടെ പരിശ്രമങ്ങൾക്ക് താൽക്കാലികമായെങ്കിലും ഫലമുണ്ടാകുമെങ്കിലും അധികം പേരുടെയും പണവും അധ്വാനവും വൃഥാവിലാകുന്നതാണ് കാഴ്ച. തീരവാസികളുടെ മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനെ തുടർന്ന് മണൽഭിത്തി നിർമാണം തീരത്ത് തകൃതിയാണ്. ചെറിയ കടലാക്രമണത്തെ കുറെയൊക്കെ മണൽഭിത്തികൊണ്ട് പ്രതിരോധിക്കാൻ കഴിയുമെന്നതിനാൽ പറ്റാവുന്നിടത്തൊക്കെ എക്സ്കവേറ്റർ ഉപയോഗിച്ച് മണൽഭിത്തി നിർമിക്കുന്നു. തീരവാസികൾ കൂട്ടംചേർന്നാണ് ഇതിന് പണം മുടക്കുന്നത്.അടുത്തിടെ നല്ലാണിക്കൽ തീരത്ത് മണൽഭിത്തി നിർമിച്ചതിനാലാണ് കഴിഞ്ഞ ആഴ്ചയിലെ കടലാക്രമണത്തിൽ ഇവിടെ റോഡിലേക്ക് വെള്ളം കയറാതിരുന്നത്. വലിയഴീക്കൽ അഴീക്കോടൻ നഗർ, പെരുമ്പിള്ളി ജങ്ഷന് വടക്കുഭാഗം, രാമഞ്ചേരി, വട്ടച്ചാൽ, നല്ലാണിക്കൽ എന്നിവിടങ്ങളിലാണ് പ്രധാനമായും മണൽഭിത്തി നിർമാണം. പരമാവധി ഉയരത്തിലാണ് ഇവ നിർമിക്കുന്നത്.
ആറാട്ടുപുഴ തീരത്ത് കിലോമീറ്ററുകളോളം നീളത്തിൽ മണൽഭിത്തി നിർമിച്ചുകഴിഞ്ഞു. വലിയഴീക്കൽ അഴീക്കോടൻ നഗർ, പെരുമ്പള്ളി ജങ്ഷന് വടക്ക് ഭാഗം, രാമഞ്ചേരി, വട്ടച്ചാൽ, നല്ലാണിക്കൽ, കള്ളിക്കാട് മീശമുക്ക്, കള്ളിക്കാട് എ.കെ.ജി നഗർ മുതൽ ബസ്സ്റ്റാൻഡ് വരെ ഭാഗം, എം.ഇ.എസ് ജങ്ഷൻ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പ്രണവം നഗർ, മതുക്കൽ ഭാഗം, പല്ലന എന്നീ പ്രദേശങ്ങളാണ് കടലാക്രമണത്തിെൻറ കൂടുതൽ ദുരിതം. തീരം കുറവായതിനാൽ ചിലയിടങ്ങളിൽ മണൽഭിത്തിയും സാധ്യമല്ല. അപകടസാധ്യത കൂടിയ സ്ഥലങ്ങളിലെങ്കിലും കാലവർഷത്തിന് മുമ്പ് യുദ്ധകാലാടിസ്ഥാനത്തിൽ കടൽഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.