കഥയമ്മ ഇരിക്കുന്ന ആല്‍മരത്തിന്‍െറ ചുവട്ടില്‍ ഗ്രാമത്തിലെ മുഖ്യനായ മൊട്ട മാധവന്‍ നായര്‍ തന്‍െറ പശുവിനെ മേയാന്‍ കൊണ്ടു വന്നാക്കും. ഉച്ചവരെ പുല്ലുതിന്ന് ഉച്ചക്കുശേഷം പശു അയവിറക്കി അങ്ങനെ കിടക്കും. കല്യാണി എന്നാണ് പശുവിനെ മൊട്ട മാധവന്‍ നായര്‍ വിളിക്കുക. കല്യാണിപ്പശു അയവിറക്കി കിടക്കുമ്പോള്‍ കാക്ക ചെന്ന് കല്യാണിപ്പശുവിന്‍െറ ദേഹത്തിരുന്ന് ദേഹത്തിലെയും ചെവിട്ടിലെയും പ്രാണികളെ കൊത്തിയെടുക്കും. അത് കല്യാണിക്ക് വലിയ ഇഷ്ടമാണ്. പപ്പി ഇടക്കുപോയി കല്യാണിയുടെ അകിട്ടില്‍ തല ചേര്‍ത്തുകിടക്കും. അപ്പോഴൊക്കെ വാത്സല്യം സഹിക്കാതെ ‘പപ്പിക്കുട്ടാ’ എന്നു വിളിച്ച് കല്യാണി അകിട് ചുരത്തി പപ്പിക്ക് പാലു കൊടുക്കും. പൂച്ചക്ക് അതുകണ്ടാല്‍ അസൂയ വരും. എന്നാലും ഒന്നും മിണ്ടില്ല. മുഖം വീര്‍പ്പിച്ച് ഇരിക്കും. ചിന്നുവും അടുത്തുപോയിരിക്കും. കല്യാണിപ്പശു തന്‍െറ കുട്ടിക്കാലത്തെ കഥകളൊക്കെ അയവിറക്കും. അങ്ങനെ ഒരു ദിവസം പറഞ്ഞു.
‘എന്‍െറ നല്ല പ്രായത്ത് ഈ കാട്ടില്‍ ഒരു ആനക്കുട്ടന്‍ ഉണ്ടായിരുന്നു. ഇടക്ക് ഇവിടേക്ക് വരും. ഞങ്ങള്‍ നല്ല കൂട്ടായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ നടന്നുപോവുമ്പൊ ആനക്കുട്ടനോട് ഞാന്‍ പറഞ്ഞു ‘ദേ ആനക്കുട്ടാ നോക്ക്! മൊട്ട മാധവന്‍ നായരുടെ തൊടീല് വാഴക്കുല’! ആനക്കുട്ടന്‍ അത് പൊട്ടിച്ചെടുത്തു. അപ്പോ ഞാന്‍ പറഞ്ഞു; ഞാനല്ളെ കാണിച്ചുതന്നത്? അതുകൊണ്ട് അതെന്‍െറയാ, എനിക്കു താ ചെറുക്കാ’ അവന്‍ പറഞ്ഞു ‘ഇതെവിടത്തെ ന്യായം കല്യാണിച്ചേച്ചി? എന്തര് പറയണത്? മാവിലെ മാങ്ങ കണ്ടവന്‍െയോ എറിഞ്ഞുവീഴ്ത്തിയവന്‍െറയോ? ഞങ്ങള്‍ തമ്മില്‍ പിടിയും വലിയും ഉന്തും തള്ളുമായപ്പൊ അന്നീ കാട്ടിലുണ്ടായിരുന്ന കുരങ്ങന്മാരുടെ നേതാവ് മാധ്യസ്ഥ്യം പറയാന്‍ വന്നു. വാഴക്കുലയുടെ ഭാരം നോക്കട്ടേന്നും പറഞ്ഞ് അതെടുത്ത് നോക്കി നോക്കി അതും കൊണ്ട് ഒറ്റച്ചാട്ടത്തിന് കാട്ടിലേക്ക് മറഞ്ഞു’
എല്ലാരും ആ കഥ കേട്ട് കൈകൊട്ടിച്ചിരിയായി. പപ്പി മാത്രം കൈയടിച്ചില്ല. കല്യാണിപ്പശുവിന്‍െറ അകിട്ടില്‍ കിടന്ന് ഉറക്കമായിരുന്നു. പാലും കുടിച്ച് പപ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.