ഇടപ്പള്ളി രാഘവൻ പിള്ള; പ്രണയമറ്റൊരു മൺപ്രദീപകം !!!

‘‘മണിമുഴക്കം! മരണ ദിനത്തിൻറെ
മണിമുഴക്കം മധുരം!
വരുന്നു ഞാൻ! അനുനയിക്കുവാനെത്തുമെൻ കൂട്ടര ോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി’’

സ്വന്തം മരണത്തെ പോലും അത്രമേൽ പ്രണയാർദ്രമായ വരികേളാടെ കവി തയാക്കിയ വ്യക്തിത്വം ഇടപ്പള്ളി രാഘവൻ പിള്ളയെ പോലെ മെറ്റാരാൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇല്ലെന്നു തന്ന െ പറയേണ്ടി വരും. ജീവിതംതന്നെ വിഷയമാക്കിയ കവിക്ക് എന്തുകൊണ്ട് ജീവിതാവസാനത്തെയും വിഷയമാക്കിക്കൂട എന്ന് ചേ ാദിച്ചാലും തെറ്റ് പറയാൻ പറ്റില്ല. ജീവിതത്തിൻെറ കഷ്ടപ്പാടുകളും ദുരിതവും മാനസിക വ്യഥയുമെല്ലാം അടങ്ങിയ ചുടു ച ൂളയിൽ വേവിച്ചെടുത്ത് കാഠിന്യം വന്ന രാഘവൻപിള്ളയെ പോലൊരു കവിക്കല്ലാതെ മറ്റാർക്കാണ് സ്വന്തം മരണത്തിൻെറ മണ ിമുഴക്കത്തെ മധുരമെന്ന് വിശേഷിപ്പിക്കാൻ സാധിക്കുക. ജൂലൈ അഞ്ച് അദ്ദേഹത്തിൻെറ ഓർമ ദിനമാണ്.

മണിമുഴക്ക ത്തിലെ ചില വരികൾ നോക്കുക;

കവനലീലയിലെന്നുറ്റതോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ
മദതരളമാം മാമരക്കൂട്ടമേ!
പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ് പിറന്നൊരു കാമുകൻ!
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മൺപ്രദീപകം!

പ്രണയം ജീവൻെറ ഓരോ അണുവിലും നിറഞ്ഞ ഒരു കാമുകൻെറ ഇത്രമേൽ വികാര വിക്ഷുഭ്ദമായ അന്ത്യയാത്രാമൊഴി അദ്ദേഹം സ്വന്തം പ്രാണനെക്കൊണ്ടു തന്നെയാണ് എഴുതിത്തീർത്തത്. തൻെറ അന്ത്യ നിശ്വസത്തിൻെറ പൂർണതയും ജീവൻെറ അവസാന കണികയും ഈ കവിതയിൽ രാഘവമേനോൻ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇടപ്പള്ളി കവികളായ ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻ പിള്ളയും മലയാള കവിതയിൽ കാൽപനിക വിപ്ലവം കൊണ്ടു വന്ന കവികളിൽ പ്രധാനികളാണ്. ഇറ്റാലിയൻ കാൽപനിക കവിയായ ലിയോപാർ ഡിയോട് ഇടപ്പള്ളിയെ രാഘവൻ പിള്ളയെ നിരൂപകർ തുലനപ്പെടുത്തുന്നതും അദ്ദേഹത്തിൻെറ ഈ കാവ്യ കൽപനയുടെ നിറഞ്ഞ സൗന്ദര്യം ഒന്നുകൊണ്ടു മാത്രമാണ്.

ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തു വീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും വടക്കൻ പറവൂർ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയിൽ താഴത്തു വീട്ടിൽ മീനാക്ഷിയമ്മയുടേയും മകനായി 1909 മെയ് 30നാണ് ഇടപ്പള്ളി രാഘവൻ പിള്ള ജനിച്ചത്. അച്ഛൻ തിരുവിതാംകൂർ എക്സൈസ് വകുപ്പിലെ ശിപായി ആയിരുന്നു. ഗർഭാശയാർബുദം ബാധിച്ച അമ്മ അദ്ദേഹത്തിൻറെ ബാല്യത്തിൽ തന്നെ ജീവനൊടുക്കിയിരുന്നു. ഇതോടെ അച്ഛൻ പുനർവിവാഹം ചെയ്തു. തുടർന്ന് രാഘവൻ പിള്ളയും അനുജൻ ഗോപാലപിള്ളയും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറി. രണ്ടാനമ്മയുമായി ഇളയ മകന് പൊരുത്തപ്പെടാനായില്ല. ഇതേ തുടർന്ന് ഗോപാലപിള്ള ചെറുപ്പത്തിലെ നാട് വിട്ടു. 1915ൽ ചുറ്റുപാടുകര എം.എം സ്കൂൾ ഫോർ ബോയ്സിൽ വിദ്യാർഥിയായി ചേർന്നെങ്കിലും11 ദിവസത്തെ അധ്യയനത്തിനു ശേഷം രാഘവൻ പിള്ളക്ക് പഠനം നിർത്തേണ്ടി വന്നു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം വടക്കുംഭാഗം ഹയർ ഗ്രേഡ് വെർണാകുലർ സ്കൂളിൽ ചേർന്ന് മൂന്നാം ക്ലാസ് വിജയിച്ചു. അദ്ദേഹം ട്യൂഷൻ മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാനമ്മയുമൊത്തുള്ള കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളും ദാരിദ്ര്യവും അച്ഛൻറെ കുത്തഴിഞ്ഞ ജീവിതവുമെല്ലാം അദ്ദേഹത്തിൻറെ കവിതയുടെ വിഷയങ്ങളായി. ഇടപ്പള്ളി സാഹിത്യസമാജവുമായി ബന്ധപ്പെട്ടും മേലങ്ങത്ത് അച്യുതമേനോൻ, ഇടപ്പള്ളി കരുണാകരമേനോൻ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മ സഹചമായ കവിതാ വാസനയെ സട കുടഞ്ഞെഴുന്നേൽപ്പിച്ചു. കവി ചങ്ങമ്പുഴയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവൻ പിള്ള

കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന കാലത്ത് രാഘവൻ പിള്ളക്ക് ഒരു വിവാഹ ക്ഷണക്കത്ത് ലഭിച്ചു. അത് വായിച്ചു നോക്കിയ രാഘവൻ പിള്ളയുടെ ഉള്ളൊന്നു പിടഞ്ഞു. ഹൈസ്കൂൾ കാലഘട്ടം മുതൽ താൻ സ്നേഹിച്ചു പോരുന്ന പെൺകുട്ടിയുടെ വിവാഹ ക്ഷണപത്രമായിരുന്നു അത്. പ്രണയ നൈരാശ്യത്തിൻെറ പടുകുഴിയിലേക്ക് വീണ രാഘവൻ പിള്ള സ്വയം ജീവനൊടുക്കുക എന്നതായിരുന്നു അതിൽ നിന്നുള്ള പോംവഴിയായി തെരഞ്ഞെടുത്തത്. 1936 ജൂലൈ 5 ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവൻപിള്ള വീട്ടിൽ തൂങ്ങിമരിച്ചു. 27 വയസ്സായിരുന്നു അപ്പോൾ പ്രായം. ആത്മഹത്യക്കു മുമ്പായി മണിനാദം, നാളത്തെ പ്രഭാതം തുടങ്ങി, മരണത്തെ വിഷയമാക്കി രാഘവൻപിള്ള കവിതകൾ രചിച്ചു. മണിനാദം മാതൃഭൂമി ആഴ്ചപ്പതിപ്പിലും നാളത്തെ പ്രഭാതം മലയാളരാജ്യത്തിനും കൊടുത്ത് ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം മരിച്ചതിൻെറ തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മണിനാദം കവിതയും ദിന പത്രത്തിൽ അദ്ദേഹത്തിൻെറ മരണ വാർത്തയും അച്ചടിച്ചുവന്നു. ‘നാളത്തെ പ്രഭാത’വുമായി മലയാളരാജ്യം ജൂലൈ ഏഴിന് പുറത്തിറങ്ങി.

തുഷാരഹാരം (1935), നവസൗരഭം (1936), ഹൃദയസ്മിതം (1936), മണിനാദം (1944) എന്നിവ ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികളാണ്. തുഷാരഹാരം, നവസൗരഭം, ഹൃദയസ്മിതം എന്നിവ കവി ജീവിച്ചിരുന്ന കാലത്ത് പ്രകാശിതമായ പുസ്തകങ്ങളാണ്. രാഘവൻപിള്ളയുടെ പിതാവിൽനിന്ന് പകർപ്പവകാശം വാങ്ങി 1946 ചങ്ങമ്പുഴ അദ്ദേഹത്തിൻറെ കൃതികൾ സമ്പൂർണ്ണ സമാഹാരമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഇടപ്പള്ളി രാഘവൻ പിള്ളയുടെ കൃതികൾ'എന്ന പേരിലാണ് സമാഹാരം പുറത്തിറങ്ങിയത്. ഇടപ്പള്ളിയുടെ ആകസ്മിക വിയോഗത്തെ അടിസ്ഥാനമാക്കി ‘തകർന്ന മുരളി’ എന്ന പേരിൽ ചങ്ങമ്പുഴ ലഘു വിലാപ കാവ്യം എഴുതുകയുണ്ടായി. പിന്നീട് ഇത് കുറേ കൂടി വിപുലീകരിച്ചാണ് ‘രമണൻ’ എന്ന പ്രണയകാവ്യത്തിന് രൂപം കൊടുത്തത്. തൻെറ ആത്മമിത്രമായ ഇടപ്പള്ളി രാഘവൻ പിള്ള തന്നെയാണ് ചങ്ങമ്പുഴയുടെ കഥാപാത്രമായ രമണൻ.

‘‘മണിമുഴക്കം! മരണ ദിനത്തിൻറെ
മണിമുഴക്കം മധുരം! വരുന്നു ഞാൻ!’’

പ്രണയം കൊണ്ടു മാത്രമല്ല, തൻെറ മരണം കൊണ്ടു പോലും കവിത സൃഷ്ടിക്കുകയും പ്രണയ നിമിത്തം തന്നെ ജീവനൊടുക്കുകയും ചെയ്ത ഇടപ്പള്ളി രാഘവൻ പിള്ള എന്ന കവി എക്കാലത്തും ജ്വലിക്കുന്ന ഓർമയാണ്.

Tags:    
News Summary - Edappally raghavan pillai poet -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.