എഴുതിയ കഥകളെല്ലാം ചുട്ടുചാമ്പലാക്കിയ ഒരു കൗമാരക്കാരൻ, പിന്നീട് മലയാളസാഹിത്യത്തിലെ പൊൻനക്ഷത്രമായി മാറിയ കഥ. തകഴി ശിവശങ്കരപ്പിള്ള കേരള മോപ്പസാങ്ങായ കഥയാണത്. സ്കൂൾ ഫൈനൽ പരീക്ഷ ജയിച്ച് ഇനി എന്തെന്നറിയാതെ ആശയക്കുഴപ്പത്തിലായ തകഴി, സംഘർഷത്തിെൻറ മൂർധന്യവസ്ഥയിൽ പല മാസികകളിലായി അച്ചടിച്ചു വന്ന തെൻറ കഥകൾ കൂട്ടിയിട്ടു കത്തിച്ചു. ഇൗ പ്രവൃത്തി ചെയ്യാനുണ്ടായ തകഴിയുടെ മാനസികാവസ്ഥയെയും പിന്നീടുള്ള അദ്ദേഹത്തിെൻറ ജീവിതത്തെ തന്നെയും മറ്റൊരു കഥയിലൂടെ അച്ഛൻ മാറ്റിയെടുക്കുകയായിരുന്നു. വാൽമീകിയുടെ കഥയിലൂടെ. ‘വിദ്വാനാകാൻ നീ പള്ളിക്കൂടത്തിലും കോളജിലും ഒന്നും പോകണമെന്നില്ല. അത് സരസ്വതീപ്രസാദം കൊണ്ട് ഉണ്ടാകുന്നതാണ്. എെൻറ മോന് വാൽമീകിയുടെ കഥയറിഞ്ഞുകൂടേ? കാട്ടാളനായ വാൽമീകി തപസുകൊണ്ട് മുനിയും മഹാകവിയുമായില്ലേ? അപ്പോൾ തപസുകൊണ്ട് വിദ്വാനാകാം, മഹർഷിയാകാം, എന്തുമാകാം.’ അച്ഛൻ മകനെ ഉപദേശിച്ചു. പിന്നീട് മരണംവരെയും ആ തപസ് നീണ്ടു. സാഹിത്യത്തിനായുള്ള തപസ്.

1912 ഏപ്രിൽ 17-ന് പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. അച്ഛനും ചക്കംപുറത്തു കിട്ടു ആശാനുമാണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് വൈക്കം ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ സ്‌കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു.

തകഴിയും എം.ടിയും
 

13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന് കഥകൾ രചിച്ചിട്ടുണ്ട്. കുട്ടനാടിന്‍റെ ഇതിഹാസകാരൻ എന്ന് വിശേഷിക്കപ്പെടുന്ന തകഴിയുടെ ആദ്യകാല കൃതികൾ പല കൈവഴികളിലൂടെ ഒഴുകുന്നതായി കാണാം. ചെക്കോവിന്‍റെയും ഗോർക്കിയുടെയും മോപ്പസാങ്ങിന്‍റെയുമൊക്കെ സ്വാധീനമുണ്ടായിരുന്നു അവയിൽ. തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌. കേസരി ബാലകൃഷ്ണ പിള്ളയുമായുള്ള സമ്പർക്കം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ വഴിത്തിരിവായി‌. ഈ കാലയളവിൽ ചെറുകഥാരംഗത്ത്‌ സജീവമായി. പിന്നീട് നോവലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1934ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു. അതേ വർഷം ‘ത്യാഗത്തിനു പ്രതിഫലം’ എന്ന നോവൽ പ്രസിദ്ധീകരിച്ചു

മസ്തിഷ്കത്തെ ഹൃദയവുമായി ചേർത്തുവെച്ചാണ് തകഴി രചനകൾ നടത്തിയത്. ലാളിത്യമായിരുന്നു തകഴി കഥകളുടെ മുഖമുദ്ര. വളച്ചുകെട്ടില്ലാത്ത അദ്ദേഹത്തിെൻറ ഭാഷ ശാന്തമായി ഒഴുകുന്ന പുഴ പോലെ അനുവാചക മനസ്സിൽ കുടിയേറി. നാടോടിത്തം തുളുമ്പുന്ന കഥനശൈലി തകഴിയുടെ കഥകളെയും നോവലുകളെയും എന്നും മലയാള മണ്ണിനോട് ചേർത്തു നിർത്തി. ഒരായുസ്സു മുഴുവൻ തകഴി പറഞ്ഞ കഥകൾ കുട്ടനാട്ടിലെ എക്കൽമണ്ണിെൻറ ചൂടും ചൂരും നിറഞ്ഞവയായിരുന്നു.

ചെമ്മീൻ എന്ന നോവലിലൂടെ തകഴിയുടെ പേര്  ലോകസാഹിത്യത്തിൽ തന്നെ ഇടംനേടി. കോട്ടയത്തെ ബോട്ട്ഹൗസ് ലോഡ്ജിൽ ഇരുന്ന് എട്ടു ദിവസം കൊണ്ടാണ് തകഴി ‘ചെമ്മീൻ’ എഴുതിയത്. തനിക്ക് സ്വന്തമായുണ്ടായിരുന്ന ഭാഷയിലൂടെ മിത്തിനെ ചരിത്രമാക്കി മാറ്റുകയായിരുന്നു ‘ചെമ്മീനി’ൽ അദ്ദേഹം ചെയ്തത്. എന്നാലിത് അടിത്തട്ടിലെ ജനതയുടെ ജീവിതാവസ്ഥകളെ സാമ്പ്രദായികമായി പുനര്‍നിര്‍മിച്ചതായും നോവലിലെ പ്രധാന കഥാപാത്രങ്ങളായ അരയസമുദായത്തിലുള്ളവരെ സ്വത്വബോധമില്ലാത്തവരായി ചിത്രീകരിച്ചതായും ആക്ഷേപമുയർന്നിരുന്നു. ഇൗ നോവൽ 1965-ൽ സംവിധായകൻ രാമു കാര്യാട്ട്  ചലച്ചിത്രമാക്കുകയും ചെയ്തു. ‘ചെമ്മീനി’നെക്കാൾ രചനാപരമായി ഉയർന്നു നിൽക്കുന്ന കഥയാണ് ‘വെള്ളപ്പൊക്കത്തിൽ’. ഈ കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ട്. ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലൂടെ തകഴിക്ക് പ്രായപൂര്‍ത്തിയായതെന്ന് ഡോ. കെ. അയ്യപ്പപ്പണിക്കര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്. തകഴിയുടെ ദളിത്വീക്ഷണവും പ്രകടമാകുന്ന കഥയാണ് ‘വെള്ളപ്പൊക്കത്തിൽ’.

സ്വന്തം കാലത്തിന്‍റെ പ്രതിഫലനമായിരുന്നു തകഴി രചനകളിൽ നാം കണ്ടത്. ഏഴര വർഷം കൊണ്ടാണ് ഇരുനൂറു വർഷത്തിന്‍റെ വിസ്തൃതമായ കാലദൈർഘ്യത്തിൽ വിരിച്ചിട്ട ‘കയർ’ എന്ന വൻ നോവൽ അദ്ദേഹം നെയ്തു തീർത്തത്. കയർ സുദീർഘമായ ഒരു കാലഘട്ടത്തിെൻറ, കുട്ടനാട് എന്ന ഗ്രാമത്തിൽ തലമുറകളിലായി ജീവിച്ച മനുഷ്യരുടെ ചരിത്രമാണ്. ദേശത്തിന്‍റെ ചരിത്രം മനുഷ്യൻ എങ്ങനെ മണ്ണുമായി ബന്ധപ്പെട്ടു ജീവിച്ചു എന്നതിന്‍റെയാണെന്ന് തകഴി പറഞ്ഞു.

വ്യക്തിയേക്കാൾ സമൂഹത്തിന്‍റെ ചിത്രം കൂടുതലായി തെളിയുന്നതാണ് തകഴിയുടെ നോവലുകൾ. കുട്ടനാടൻ വർഗ, രാഷ്ട്രീയ പ്രമേയങ്ങൾ അദ്ദേഹത്തിന്‍റെ രചനകളിൽ നിറഞ്ഞു. ആറര ദശകത്തിലധികം നീണ്ട സാഹിത്യജീവിതത്തിനിടയില പരിണാമവിധേയമാകുന്ന കേരളസമൂഹത്തിെൻറ ഭിന്നമുഖങ്ങളെ വിഷയമാക്കി നൂറുകണക്കിന് ചെറുകഥകൾ തകഴി രചിച്ചിട്ടുണ്ട്.  ‘കര്‍ഷകത്തൊഴിലാളികളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ തകഴിക്കറിയാമായിരുന്നു. തകഴിയുടെ ഭാഷയിലാണവരുടെ യഥാര്‍ത്ഥ വികാരങ്ങള്‍ ശരിയായ രീതിയില്‍ പ്രതിഫലിച്ചത്’ എന്ന് കെ.പി.അപ്പൻ അഭിപ്രായപ്പെട്ടിരുന്നു.

‘എന്നെക്കുറിച്ചു ഞാനാലോചിക്കുമ്പോൾ തപ്പിത്തടഞ്ഞു കിട്ടിപ്പോകുന്ന ചില സംഭവങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. നിസ്സാരങ്ങളായ സംഭവങ്ങളായിരിക്കാം ഇവ. ഇതൊക്കെ എന്തുകൊണ്ടാണ് ഓർമയിൽ തെളിയുന്നത് എന്നെനിക്കു നിശ്ചയമില്ല. പ്രത്യേകമായി എന്നെ കരുപ്പിടിപ്പിക്കുന്നതിൽ, ഈ ഒാർമയിൽ വരുന്ന സംഭവങ്ങൾക്ക് വല്ല പങ്കുമുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. ഉണ്ടായിരിക്കാം. ഇല്ലായിരിക്കാം.’ ^ആത്മകഥയിൽ തകഴി സൂചിപ്പിച്ചതാണിത്. നിസ്സാരങ്ങൾ എന്ന് തകഴി വിശേഷിപ്പിച്ച യഥാർഥ ജീവിതത്തിെൻറ ഉൗടും പാവും നെയ്ത സംഭവങ്ങളാവാം തകഴിയുടെ എഴുത്തിനെ റിയലിസ്റ്റ് ആക്കിയത്. ‘എെൻറ ഗ്രാമത്തിലെ ജീവിതവും അയൽപ്രദേശങ്ങളിലെ ജീവിതവും എന്നിൽ പ്രതികരണങ്ങൾ സൃഷ്ടിക്കുകയും അവ എേൻറതായ രീതിയിൽ പുനഃപ്രകാശിപ്പിക്കുവാൻ ഞാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.’ എന്ന് ജ്ഞാനപീഠപുരസ്കാര പ്രഭാഷണത്തിൽ തകഴി തന്നെ പറഞ്ഞിരുന്നു.

തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും തകഴിയടേതായിട്ടുണ്ട്. അദ്ദേഹം ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ, ‘എന്‍റെ ഉള്ളിലെ കടൽ’ എന്ന ലേഖനവും എന്നിവയും രചിച്ചു. തകഴിയുടെ കൃതികൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗമായും പ്രവർത്തിച്ച അദ്ദേഹം ജ്ഞാനപീഠം പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്കും അർഹനായി. ശിവനെ മുഖ്യകഥാപാത്രമാക്കി എഴുതാൻ കരുതിയിരുന്ന നോവൽ പാതി വഴിയിൽ ഉപേക്ഷിച്ചാണ് 1999 ഏപ്രിൽ 10-ന് കേരളം കണ്ട മഹാനായ സാഹിത്യകാരൻ അന്തരിച്ചത്.

Tags:    
News Summary - Thakazhi Sivasankarpillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.